
ദില്ലി: വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച. ബിൽ ലോക്സഭ കടന്നാൽ ശനിയാഴ്ച്ച രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തി.
രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക് എത്തുകയാണ്. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കും എന്നേ നിശ്ചയിച്ചുള്ളൂ. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്നാണ് സർക്കാർ നിർദ്ദേശം. അംഗങ്ങളുടെ ആകെ സംഖ്യ പകുതി ഉയർത്താനാണ് ബില്ലിലെ നിർദ്ദേശം. എന്നാൽ ഓരോ സംസ്ഥാനത്തും എത്ര കൂടും എന്നതിൽ ബില്ല് മൗനം പാലിക്കുന്നു. '50 ശതമാനം സീറ്റ് വർധന' ഫോർമുല സംസ്ഥാനങ്ങൾക്കായി കേന്ദ്രം മുന്നോട്ടു വക്കും എന്ന സൂചനയുണ്ട്. ഈ ഫോർമുല നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 20-ൽനിന്ന് 30 ആയി ഉയരും. എന്നാൽ ഇതിനോടും യോജിക്കില്ല എന്ന സന്ദേശമാണ് കോൺഗ്രസ് നല്കുന്നത്.
ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു സംബന്ധിച്ച് സംസാരിച്ചേക്കുമെന്നാണ് വിവരം. ബില്ല് മണ്ഡല പുനർ നിർണ്ണയം നടപ്പാക്കാനുള്ള വളഞ്ഞ വഴിയാക്കുന്നു എന്ന് പ്രതിപക്ഷ നിലപാട്, വനിതകളെ ശാക്തീകരിക്കാനല്ല സർക്കാർ ലക്ഷ്യം ഇടുന്നതെന്നും ഉത്തരേന്ത്യയിലെ സീറ്റുകൾ കൂട്ടി അധികാരത്തിലിരിക്കാൻ ഇത് സർക്കാർ മറയാക്കുന്നു എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അംഗങ്ങളുടെ എണ്ണം ഉയർത്താതെ നിലവിലെ 543 സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്ക് മാറ്റി വച്ചാൽ മാത്രം ഇന്ത്യ സഖ്യം അനുകൂലിക്കുമെന്നാണ് വിവരം. ബില്ല് പാസ്സാക്കാൻ 360 അംഗങ്ങൾ അനുകൂലിക്കണം. ഈ സാഹചര്യത്തിൽ ബില്ല് പാസ്സാകാതെ നാടകീയ കാഴ്ചകളിൽ ഒതുങ്ങാനുള്ള സാധ്യത ഏറുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam