
യെമൻ: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജെയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്രസർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവുമായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് ഇന്നലെ രാജ്യസഭയിൽ നൽകിയ മറുപടി പൂർണമായും ശരിയല്ല. കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബത്തിന് ദിയാധനമായ നാല്പതിനായിരം ഡോളർ ലഭ്യമാക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. കുടുംബം ഇതുവരെ പണം സ്വീകരിക്കാൻ തയാറായിട്ടില്ല.
കേന്ദ്രസർക്കാർ അക്കൗണ്ടിലൂടെ നൽകിയ പണം ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ലെന്നും ആക്ഷൻ കമ്മറ്റിയിലെ അംഗമായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ദില്ലിയിൽ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ദില്ലി ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്രസർക്കാർ നൽകിയതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam