
ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയിൽ ചർച്ച നടത്തുന്നു (UP CM Yogi Met Modi In Delhi to Discuss BJP Cabinet Formation) . ഉത്തർപ്രദേശിലെ സർക്കാർ രൂപികരണ ചർച്ചകളുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, അമിത് ഷാ എന്നിവരുമായി യോഗി ഇന്ന് ചർച്ച നടത്തും. അതേസമയം ഉത്തരാഖണ്ഡിൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ ഒരാഴ്ചക്കുള്ളിൽ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കും.
ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം ഏതൊക്കെ പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്നതിലാണ് പ്രധാന ചർച്ച. ദളിത് പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളിൽ തീരുമാനമെടുക്കാനാകൂ. നിലവിൽ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട് ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകൾ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്.
ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് , ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക്, എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിൽ ഉള്ളത്. ഒബിസി മുഖമായ കേശവ് പ്രസാദിന് ഒരു വട്ടം കൂടി അവസരം നൽകുമോ അതോ ദേശീയ തലത്തിലേക്ക് നിയോഗിക്കുമോയെന്നതും കണ്ടറിയണം. കുർമി വിഭാഗത്തിൽ നിന്നാണ് സ്വതന്ദ്രദേവ്, ബിഎസ്പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ, ബ്രാഹ്മിൺ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്. നോയിഡയിൽ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങിൻറെ മകൻ പങ്കജ് സിങിനെയും നേതൃത്വത്തിന് പരിഗണിക്കേണ്ടതുണ്ട്. അതേസമയം. ഉത്തരാഖണ്ഡിൽ ആറ് പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചയാകുന്നത്. ഇക്കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും. മണിപ്പൂരിൽ ബിരേൻസിങ് തന്നെ മുഖ്യമന്ത്രിയായി തുടരും എന്നുറപ്പായിട്ടുണ്ട്. മന്ത്രിസഭാ രൂപികരണ ചർച്ചകൾ ഉടൻ ആരംഭിക്കും.
അതേസമയം ഗോവയിൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ബിജെപിയിൽ തർക്കം തുടരുന്നതിനിടെ പദവിയിൽ തുടരാൻ താൻ യോഗ്യനാണെന്ന പരാമർശവുമായി പ്രമോദ് സാവന്ദ് രംഗത്ത് എത്തി. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത് താനാണെന്നും പാർട്ടിക്ക് വലിയ വിജയം നേടാനായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞ് വയ്ക്കുന്നു.
മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തിൽ പ്രചാരണകാലത്ത് പാർട്ടിയിൽ ഒരൊറ്റ അഭിപ്രായമായിരുന്നു പക്ഷേ ഫലം വന്നപ്പോൾ സർക്കാർ രൂപീകരണത്തെ പോലും അനിശ്ചിതത്വത്തിലാക്കി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂപപ്പെട്ടു. ഏറ്റവും വലിയ മാർജിനിൽ വിജയിച്ച വിശ്വജിത്ത് റാണെയെ പരിഗണിക്കണം എന്ന അഭിപ്രായം ശക്തമായതാണ് തർക്കത്തിന് കാരണം.
പ്രതിപക്ഷത്ത് വോട്ട് വിഭജനമുണ്ടായെങ്കിലും ബിജെപി വോട്ട് ശതമാനം നേരിയ തോതിലെങ്കിലും ഈ തെരഞ്ഞെടുപ്പിൽ വർധിപ്പിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിജയവുമാണ്. അങ്ങനെ അന്തിമ ചർച്ചകൾക്കായി കേന്ദ്രം അയയ്ക്കുന്ന നിരീക്ഷകന് മുന്നിലേക്ക് താൻ നയിച്ച തെരഞ്ഞെടുപ്പിലെ ഫലമായാവും പ്രമോദി സാവന്ദ് വിജയം അവതരിപ്പിക്കുക. അദ്ദേഹത്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് നിലവിൽ കൂടുതൽ സാധ്യതയും.പക്ഷെ ഏകപക്ഷീയമായ തീരുമാനം എടുത്താൽ വിശ്വജിത്തിനൊപ്പമുള്ളവർ പാർട്ടി പിളർത്തി സർക്കാരിനെ താഴെയിട്ടേക്കുമെന്ന ഭയമാണ് ബിജെപി നേതൃത്വത്തിനുള്ളത്.