
ബെംഗളൂരു: ആമസോൺ വഴി കാനഡയിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച യുവാക്കൾ ബെംഗളൂരുവിൽ അറസ്റ്റിൽ. ആതിഫ് സലീം (25), രോഹിത് ദാസ് (26) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കിലോ 655 ഗ്രാം മയക്കുമരുന്നാണ് യുവാക്കളിൽനിന്ന് ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത്. വിപണിയിൽ ഏകദേശം 5000 രൂപയാണ് പിടിച്ചെടുത്ത ലഹരിപദാർത്ഥങ്ങളുടെ വില കണക്കാക്കുന്നത്.
മയക്കുമരുന്നിന് അടിമപ്പെട്ട ഒരു യുവാവിന്റെ രക്ഷിതാക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് നഗരത്തിലടക്കം പരിശോധന നടത്തിയത്. ഓൺലൈൻ ഷോപ്പിങ് പോർട്ടൽ വഴി, നിരോധിച്ച ലഹരിപദാർത്ഥങ്ങൾ കാനഡയിൽ നിന്നും രാജ്യത്ത് എത്തിക്കുന്ന സംഘം വ്യാപകമാകുകയാണെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു.
ചോക്ലേറ്റ്, കോൾഡ് ഡ്രിങ്ക്സ്, സ്ട്രോബറി മിഠായികൾ, പാൽപ്പൊടി തുടങ്ങിയവയുടെ രൂപത്തിലാണ് ലഹരിപദാർത്ഥങ്ങൾ ഇന്ത്യയിലെത്തുന്നത്. ചില രാജ്യങ്ങൾ ലഹരിപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യപദാർത്ഥങ്ങൾ നിയമവിധേയമായി ഉപയോഗിക്കാവുന്നതാണ്. യുവാക്കളുടെ പക്കലിൽനിന്ന് പിടിച്ചെടുത്ത ലഹരിപദാർത്ഥങ്ങളുടെ കവറിന് മേൽ കുട്ടികളും വളർത്തുമൃഗങ്ങളും ഈ ഭക്ഷ്യപദാർത്ഥങ്ങൾ കഴിക്കരുതെന്ന് പ്രത്യേകം എഴുതിവച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോഴും ഇവ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയ ഇത്തരം മയക്കുമരുന്ന് വസ്തുക്കൾ ഇവിടെ എത്തിച്ചതിൽ ഓൺലൈൻ ഷോപ്പിങ് പോർട്ടലായ ആമസോണിനും പങ്കുണ്ട്. പാക്കിങ്ങിൽ തന്നെ അത് വ്യക്തമാണ്. അല്ലെങ്കിൽ കമ്പനി വന്ന് തങ്ങൾക്കിതിൽ പങ്കില്ലെന്ന് പറയട്ടെ. ഇതവരുടെ പാക്കിങ്ങ് അല്ലെന്ന് നിഷേധിക്കട്ടെയെന്നും ഭാസ്കർ റാവു പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആമസോൺ പ്രതികരിച്ചിട്ടില്ല.
ലഹരിവസ്തുവായ മെത്താഫെറ്റാമൈൻ ഉപയോഗിക്കാൻ ചില രാജ്യങ്ങളിൽ അനുവാദമുണ്ട്. എന്നാൽ, ഇന്ത്യയിൽ അനുവാദമില്ല. മയക്കുമരുന്നുകൾ കയറ്റി അയക്കുന്നതിൽ കൊറിയർ കമ്പനികൾക്കുള്ള പങ്കും അന്വേഷിക്കും. എങ്ങനെയാണ് ഇത്തരം ഓർഡറുകൾ ഷിപ്പ് ചെയ്യുന്നതെന്നും നാട്ടിലെത്തിക്കുന്നുമുൾപ്പടെയുള്ള വിവരങ്ങൾ അന്വേഷിക്കുമെന്നും ഭാസ്കർ റാവു വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam