
ഇല്ലിനോയിസ്: വർഷങ്ങളായി തന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന പലസ്തീൻ കുടുംബത്തിലെ പിഞ്ചുബാലനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ വയോധികൻ ജയിലിൽ മരിച്ചു. വിദ്വേഷ കൊലപാതകത്തിന് 53 വർഷത്ത് തടവ് ശിക്ഷയാണ് വയോധികന് കോടതി വിധിച്ചിരുന്നത്. അമേരിക്കയെ ഞെട്ടിച്ച വിദ്വേഷ കൊലപാതകത്തിലെ പ്രതിയായ ജോസഫ് സൂബയാണ് ജയിലിൽ മരിച്ചത്. മൂന്ന് മാസം മുൻപാണ് 73കാരനായ ജോസഫ് സൂബയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചത്.
6 വയസുള്ള പാലസ്തീൻ അമേരിക്കൻ ബാലനായ വാദി അൽഫയോമിയെയാണ് സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ച് 26 തവണയാണ് ജോസഫ് കുത്തിയത്. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച വാദി അൽഫയോമിയുടെ അമ്മ ഹനാൻ ഷഹീനും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. 2023 ഒക്ടോബർ മാസത്തിലായിരുന്നു ആക്രമണം. ഇസ്രയേൽ ഹമാസ് ആക്രമണം രൂക്ഷമായതിന് ദിവസങ്ങൾക്ക് പിന്നാലെയായിരുന്നു ആക്രമണം.
ഇല്ലിനോയിസിലെ ജയിലിൽ വ്യാഴാഴ്ചയാണ് ജോസഫ് മരിച്ചത്. മുസ്ലിം ആയതിനാൽ നിങ്ങൾ മരിക്കേണ്ടവരെന്ന് ബഹളം വച്ചായിരുന്നു ജോസഫ് ആക്രമിച്ചതെന്ന് ആറുവയസുകാരന്റെ അമ്മ കോടതിയിൽ മൊഴി നൽകിയിരുന്നു. വിചാരണയ്ക്കിടെ ജോസഫിന്റെ ഭാര്യയുടെ മൊഴികളും ശിക്ഷാ നടപടി കടുത്തതാകാൻ കാരണമായിരുന്നു. ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ അമേരിക്കയിൽ പലസ്തീനുകാർ ആക്രമിക്കപ്പെട്ടതിൽ ഏറ്റവും ഹീനമായ കൊലപാതകമായിരുന്നു ആറുവയസുകാരന്റേത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്ന് എന്നായിരുന്നു കുറ്റകൃത്യത്തെ പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ചത്. മുസ്ലിം വിരുദ്ധ വികാരവും ജൂത വിരുദ്ധ വികാരവും അമേരിക്കയിൽ ശക്തമായി ഉയരുന്നതിനിടയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 6 വയസുകാരന്റെ കൊലപാതകത്തിൽ 30 വർഷം തടവും അമ്മയുടെ കൊലപാതക ശ്രമത്തിന് 20 വർഷവും വിദ്വേഷ കുറ്റകൃത്യത്തിന് 3 വർഷവുമാണ് 73കാരൻ അനുഭവിക്കേണ്ടിയിരുന്നത്.
ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിലായിരുന്നു അമേരിക്കൻ പലസ്തീൻ വംശജരായ അമ്മയും മകനും താമസിച്ചിരുന്നത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ച് 26 തവണയാണ് ആക്രമണ ജോസഫ് ആറുവയസുകാരനെ ആക്രമിച്ചത്. 18 സെന്റിമീറ്റർ നീളമുള്ള കത്തി കൊണ്ടായിരുന്നു ആക്രമണം. ഫെബ്രുവരിയിലാണ് സംഭവത്തിൽ ജോസഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം