
വാഷിങ്ടൺ : അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിലെ റൺവേയിൽ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന്, യാത്രക്കാരെ സാഹസികമായി ഒഴിപ്പിച്ചു. ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ ഡെൻവർ വിമാനത്താവളത്തിൽ നിന്നും മിയാമിയിലേക്കുള്ള ആഭ്യന്തര സർവീസിനിടെയാണ് സംഭവമുണ്ടായത്. വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പാണ് തീയും പുകയും ഉയർന്നത്.
173 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ നിന്നും പുക ഉയരുന്നതിന്റെയും എമർജൻസി എക്സിറ്റിലൂടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതുമായുള്ള ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
എല്ലാവരെയും സുരക്ഷിതരായി പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. യാത്രക്കാരിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ നിന്നും പുക ഉയരുന്നതും പരിഭ്രാന്തരായി യാത്രക്കാർ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ലിന്ഡിങ് ഗിയറിലുണ്ടായ പ്രശ്നമാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 2.45 തിനാണ് സംഭവമുണ്ടായത്. വൈകിട്ട് 5.10 ത്തോടെ തീ നിയന്ത്രണവിധേയമാക്കിയതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.
അഞ്ച് മാസം മുമ്പ് ഡാൻവറിൽ സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. മാർച്ചിൽ ബോയിങ് 737 -800 വിമാനത്തിന് വിമാനത്താവളത്തിൽ വെച്ച് തീപിടിച്ചു. അന്ന് 172 യാത്രക്കാരെയും 6 ജീവനക്കാരെയുമാണ് ഒഴിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam