
തൃശൂർ: ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതികളുമായി ഗുരുവായൂർ ടെമ്പിൾ പൊലീസ് തെളിവെടുപ്പ് നടത്തി. ഫാം ഫെഡ് ചെയർമാൻ സി. രാജേഷ് പിള്ള, എം.ഡി. അഖില്‍ ഫ്രാൻസിസ് എന്നിവരുമായാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കിഴക്കേ നടയിലുള്ള സ്ഥാപനത്തിൽ തെളിവെടുപ്പിന് എത്തിയത്. സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ കിഴക്കേനടയിലെ റെയിൽവേ ഗേറ്റിനു സമീപം ആർ.വി.ടവറിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലായിരുന്നു തെളിവെടുപ്പ് നടന്നത്.
നാലുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ബ്രാഞ്ച് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു. കഴിഞ്ഞ ആറുമാസം മുമ്പ് വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നു. ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുമ്പോൾ 11 ജീവനക്കാരുണ്ടായിരുന്നതിൽ ഇപ്പോൾ 7 ജീവനക്കാർ മാത്രമാണുള്ളത്. ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. കെട്ടിട വാടകയും മുടങ്ങിയതിനാൽ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. കാലാവധി അവസാനിച്ചിട്ടും നിക്ഷേപത്തുകയായ 24 ലക്ഷം രുപയും പലിശയും നൽകിയില്ലെന്ന കവടിയാർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചെയർമാൻ സി. രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെയാണ് കൂടുതൽ പരാതിക്കാർ രംഗതെത്തിയത്. ഗുരുവായൂരിൽ ഫാം ഫെഡ് തട്ടിപ്പ് കേസിൽ 68 പരാതികളാണുള്ളത് . ഇതുവരെ 19 കോടിയുടെ തട്ടിപ്പ് നടന്നതായി ടെമ്പിൾ എസ്.എച്ച്.ഒ. ജി. അജയകുമാർ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് കിഴക്കേ നടയിലുള്ള സ്ഥാപനത്തിൽ നിന്ന് പൊലീസ് പരിശോധിച്ച് രേഖകൾ കണ്ടെടുത്തിരുന്നു. അടച്ചു പൂട്ടിയ സ്ഥാപനത്തിന്‍റെ താക്കോലുകളും പൊലീസ് കസ്റ്റഡിയിലാണ്.
ഈ സ്ഥാപനത്തിൽ 1000 ത്തോളം നിക്ഷേപകരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചെന്നൈയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി 16 ബ്രാഞ്ചുകളാണ് സ്ഥാപനത്തിനുള്ളത്. ടെമ്പിൾ എസ്.എച്ച്.ഒ. ജി. അജയകുമാർ,എ.എസ്. ഐ.മാരായ കെ.സാജൻ, പി. കെ. രാജേഷ്, സി പി.ഒ. മാരായ എം.ആർ.ഷിബു , എസ്.എസ്. അനൂപ് എ. ഗകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam