
കിവ് : എതിർപ്പുകളെ വകവെക്കാതെ യുക്രൈനിൽ (Ukraine) രണ്ടാം ദിവസവും ആക്രമണം തുടരുന്ന റഷ്യയെ (Russia) തുറന്ന ഭാഷയിൽ എതിർത്ത് ലോകരാജ്യങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഫോണിൽ ബന്ധപ്പെട്ടു. എത്രയും പെട്ടന്ന് യുക്രൈനിലെ സൈനിക നീക്കം റഷ്യ നിർത്തിവയ്ക്കണമെന്ന് മക്രോൺ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെട്ടിതുറന്ന് സംസാരിച്ചുവെന്നാണ് മക്രോൺ അറിയിച്ചത്. യുക്രൈൻ പ്രസിഡന്റ് സെലൻസ്കിക്ക് പുടിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പുടിനുമായി സംസാരിച്ചതെന്നും മക്രോൺ വിശദീകരിച്ചു.
റഷ്യയെ ഉപരോധിക്കാൻ കൂടുതൽ ലോകരാജ്യങ്ങൾ
കാനഡയടക്കം കൂടുതൽ ലോകരാജ്യങ്ങൾ റഷ്യക്ക് മേൽ ഉപരോധമേർപ്പെടുത്തുകയാണ്. അപകടകരമായ സൈനിക നീക്കമാണ് റഷ്യ നടത്തുന്നതെന്നും കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. റഷ്യൻ എക്സ്പോർട്ട് പെർമിറ്റുകൾ എല്ലാം കാനഡ റദ്ദാക്കി. 62 റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. യുഎസ് പോലുള്ള സഖ്യകക്ഷികൾക്കൊപ്പമാണ് കാനഡയും ചൊവ്വാഴ്ച റഷ്യയ്‌ക്കെതിരെ ആദ്യ റൗണ്ട് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. കിഴക്കൻ യൂറോപ്പിലെ നാറ്റോ ദൗത്യത്തിലേക്ക് 460 കനേഡിയൻ സൈനിക അംഗങ്ങളെ വിന്യസിക്കുകയും ചെയ്തു. യുക്രൈനിൽ നിന്നും കുടിയേറിയ ജനത ഏറ്റവും കൂടുതലുള്ള വിദേശ രാജ്യമാണ് കാനഡ.
റഷ്യക്കെതിരെ ന്യൂസിലൻഡും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. റഷ്യൻ അധികൃതർക്ക് ന്യൂസിലൻഡ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചതായും ന്യൂസിലൻഡ് അറിയിച്ചു. 'സൈനിക ബലത്തിന്റെ പ്രകടമായ ദുരുപയോഗമാണ് റഷ്യ നടത്തുന്നത്. നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടമാകും. ഇതിനെതിരെ നിൽക്കേണ്ട സമയമാണിത്'. യുക്രൈൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണമെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആന്റൻ ആവശ്യപ്പെട്ടു. റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് തയ്വാനും വ്യക്തമാക്കി. യുക്രൈനെതിരായ റഷ്യൻ നീക്കത്തെ അപലപിച്ച തായ്വാൻ റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.
കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ: റഷ്യൻ ബാങ്കുകളെ ബഹിഷ്കരിക്കും
റഷ്യക്കെതിരെ നിർണായക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് യുക്രൈൻ അധിനിവേശത്തിൻ്റെ പേരിൽ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ആയി ഉപയോഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളിൽ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പാർലമെൻ്റിനെ അറിയിച്ചു.
Ukraine Live Updates : കീവിൽ വൻസ്ഫോടനം, ഫ്ലാറ്റിന് മുകളിൽ വിമാനം തകർന്ന് വീണു, ഒഡേസയിൽ വ്യോമാക്രമണം.
നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് മുമ്പേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.