
ന്യൂയോര്‍ക്ക്: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡമിര്‍ പുടിന്‍റെ ( Vladimir Putin) രണ്ട് പെണ്‍മക്കള്‍ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്കെതിരെ യുഎസ് (USA) ഉപരോധം (sanctions) ഏർപ്പെടുത്തി. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ കുടുംബത്തിനും, പ്രമുഖ യുഎസ് ബാങ്കുകള്‍ അടക്കം ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി.
യുക്രൈന്‍ തലസ്ഥാനമായ കൈവിനടുത്തുള്ള ബുച്ചയില്‍ റഷ്യ കൂട്ടക്കൊല നടത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് നടപടി.
പുടിന്റെ പെൺമക്കളായ കാറ്റെറിന വ്‌ളാഡിമിറോവ്‌ന ടിഖോനോവ, മരിയ വ്‌ളാഡിമിറോവ്‌ന വോറൻത്‌സോവ എന്നിവര്‍ക്കാണ് ഇപ്പോള്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുടിന്റെ പ്രായപൂർത്തിയായ മക്കളായതിനാൽ, ഇവരുടെ സ്വത്തും സ്വത്തിലുമുള്ള എല്ലാ അവകാശങ്ങളും തടഞ്ഞതായി യുഎസ് വ്യക്തമാക്കി.
റഷ്യന്‍ സര്‍ക്കാറിന്‍റെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട ടെക് എക്സിക്യൂട്ടീവാണ് ടിഖോനോവയെ അമേരിക്ക പറയുന്നത്. അതേ സമയം റഷ്യന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന ജനിതക ഗവേഷണങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന ജനിതക ഗവേഷകയാണ് വോറോൺസോവ എന്നാണ് യുഎസ് പറയുന്നത്. ഇവര്‍ പുടിന്‍റെ പല സ്വത്തുക്കളും കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.
"പുടിനും അദ്ദേഹത്തിന്‍റെ കൂട്ടാളികളും, കുടുംബംഗങ്ങളും തങ്ങളുടെ അനധികൃത സ്വത്തുക്കള്‍ അമേരിക്കയില്‍ അടക്കം രഹസ്യമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന സൂചനകള്‍, അതിനാല്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്" യുഎസ് സര്‍ക്കാര്‍ പ്രതിനിധി ബിബിസിയോട് പറഞ്ഞു.
എന്നാല്‍ ബുച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് റഷ്യ രംഗത്ത് എത്തി.
തെളിവുകളില്ലാതെ, യുക്രൈന്‍ കെട്ടിചമച്ചതാണ് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങൾ എന്നാണ് റഷ്യയുടെ ആരോപണം.
റഷ്യക്കാർ ബുച്ചയുടെ നിയന്ത്രണം ഏറ്റെടുത്ത സമയത്ത്, സാധാരണക്കാർ അടക്കം കൊല്ലപ്പെട്ടതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നത് അന്താരാഷ്ട്രതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു, എന്നാല്‍ ബുധനാഴ്ച ഈ വിഷയത്തില്‍ പ്രതികരിച്ച് പുടിൻ "യുക്രൈന്‍ ഭരണകൂടത്തിന്റെ നിഷ്ഠൂരവും നിന്ദ്യവുമായ പ്രകോപനമാണ്" ഇതെന്നാണ് വിശേഷിപ്പിച്ചത്.
"വലിയ യുദ്ധക്കുറ്റം" ബുച്ച കൊലപാതകങ്ങളെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച വിശേഷിപ്പിച്ചത്. “ലോക രാജ്യങ്ങള്‍ ഈ യുദ്ധകുറ്റവാളികള്‍ക്കെതിരെ അളിനിരക്കണമെന്നും” ബൈഡൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam