ഷാംപെയ്ൻ ബോട്ടിലിലെ കമ്പിത്തിരിയാണ് അഗ്നിബാധയ്ക്ക് കാരണമെങ്കിൽ അത് ചെയ്തവർ അഗ്നിബാധയിൽ നിന്ന് രക്ഷപ്പെട്ടവരിലുണ്ടെങ്കിൽ കേസ് നേരിടേണ്ടി വരുമെന്നും അറ്റോണി ജനറൽ വിശദമാക്കി.
ക്രാൻസ് മൊണ്ടാന: പുതുവർഷ ആഘോഷത്തിനിടെ വൻ പൊട്ടിത്തെറിയുണ്ടായി 40ഓളം പേർ കൊല്ലപ്പെട്ട സംഭവത്തിന് കാരണം ആഘോഷത്തിനിടെയുണ്ടായ അശ്രദ്ധയെന്ന് സൂചന. ആഘോഷത്തിന് പൊലിവ് കൂട്ടാൻ ഷാംപെയ്ൻ ബോട്ടിലുകളിൽ സ്ഥാപിച്ചിരുന്ന കമ്പിത്തിരി പോലുള്ള വസ്തുവിൽ നിന്ന് സീലിംഗിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് അപകടകാരണത്തിലേക്കുള്ള സൂചന വരുന്നത്. സീലിംഗിനോട് ഏറെ അടുത്തായിരുന്നു തീപ്പൊരി പതിച്ചിരുന്നത്. സീലിംഗിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നവരേയും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. 40 പേർ കൊല്ലപ്പെട്ട അപകടത്തിൽ 119 പേർക്കാണ് പരിക്കേറ്റത്. അപകട സ്ഥലത്ത് ഉപയോഗിക്കപ്പെട്ട വസ്തുക്കളെ ചുറ്റിപ്പറ്റിയാണ് സംഭവത്തിലെ അന്വേഷണം നടക്കുന്നതെന്നാണ് വലൈസ് അറ്റോണി ജനറൽ ബീയാട്രിസ് പില്ലോഡ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് വിശദമാക്കിയത്. ബാറിലെ സുരക്ഷാ മാനദണ്ഡങ്ങളും അപകട സമയത്ത് ബാറിനുള്ളിലുണ്ടായിരുന്ന ആളുകളുടെ എണ്ണവും അന്വേഷിക്കുന്നുണ്ടെന്നും അറ്റോണി ജനറൽ വിശദമാക്കിയിരുന്നു. ഷാംപെയ്ൻ ബോട്ടിലിലെ കമ്പിത്തിരിയാണ് അഗ്നിബാധയ്ക്ക് കാരണമെങ്കിൽ അത് ചെയ്തവർ അഗ്നിബാധയിൽ നിന്ന് രക്ഷപ്പെട്ടവരിലുണ്ടെങ്കിൽ കേസ് നേരിടേണ്ടി വരുമെന്നും അറ്റോണി ജനറൽ വിശദമാക്കി.
പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം, പരിക്കേറ്റവരിൽ പ്രമുഖ ഫുട്ബോൾ താരവും
നിലവിലെ അന്വേഷണത്തിൽ ലഭ്യമാകുന്ന സൂചനകൾ ഇത് തന്നെയാണെന്നും അറ്റോണി ജനറൽ വിശദമാക്കി. ഷാംപെയ്ൻ ബോട്ടിലുകളിൽ നിന്ന് സീലിംഗിൽ തീ പടരുന്നതിന്റേയും ഷാംപെയ്ൻ ബോട്ടിലുകളുമായി തീപ്പൊരി പാറിക്കുന്ന ആഘോഷങ്ങളുടേയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.അതേ സമയങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധനകൾ കഴിഞ്ഞ് പത്ത് വർഷത്തിനിടെ മൂന്ന് തവണയാണ് റിസോർട്ടിൽ നടന്നതെന്നാണ് ഉടമ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. പരിശോധനകൾ നടക്കുന്നതിനിടെ മരിച്ച 40 പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് അധികൃതർ. പരിക്കേറ്റവരിൽ ഏറിയ പങ്കും ആളുകൾക്ക് ഗുരുതര പൊള്ളലുകളാണ് സംഭവിച്ചിട്ടുള്ളത്. പരിക്കേറ്റവരിൽ 113 പേരെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ഇവരിൽ 71 പേർ സ്വിസ് പൌരന്മാരും 14 പേർ ഫ്രാൻസ് പൌരന്മാരും 11 ഇറ്റലി പൌരന്മാരും 4 സെർബിയ സ്വദേശികളുമാണ് ഉള്ളത്.
ഫ്രാൻസ് ഫുട്ബോൾ താരമായ തഹിരിസ് ദോസ് സാന്റോസിനും അഗ്നിബാധയിൽ പൊള്ളലേറ്റിട്ടുണ്ട്.താരത്തെ ചികിത്സയ്ക്കായി ജർമനിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ അട്ടിമറികളോ ആക്രമണങ്ങളോ ആവാനുള്ള സാധ്യതയില്ലെന്ന് അധികൃതർ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പുതുവർഷ ആഘോഷത്തിനായി നിരവധി പേർ ഒത്തു ചേർന്ന ആൽപൈൻ സ്കീ റിസോർട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ 1.30ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. പുതുവർഷ ആഘോഷങ്ങൾക്കിടെ റിസോർട്ടിലെ ബാറായ ലേ കോൺസ്റ്റലേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്.സ്വിസ് ആൽപ്സിലെ ഹൃദയം എന്ന് അറിയപ്പെടുന്ന ക്രാൻസ് മൊണ്ടാനയിലാണ് സ്ഫോടനം നടന്നത്. മാത്തേർഹോണിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായ സ്ഥലം. ബാർ അടയ്ക്കാൻ മുപ്പത് മിനിറ്റോളം ശേഷിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്.


