
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ഡെയ്‌ലി മെയിലിന് നൽകിയ ഹ്രസ്വമായ ടെലിഫോൺ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതിൽ കുറവോ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ സൈനിക ക്യാമ്പയിൻ എത്രത്തോളം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രസിഡന്‍റിന്‍റെ ഈ പരാമർശങ്ങൾ. ന്യൂയോർക്ക് ടൈംസിന് നൽകിയ മറ്റൊരു അഭിമുഖത്തിലും ഇതേ നിലപാട് അദ്ദേഹം ആവർത്തിച്ചു. അമേരിക്കയും ഇസ്രായേലും നിലവിൽ തുടരുന്ന ആക്രമണങ്ങൾ എത്രനാൾ തുടരുമെന്ന ചോദ്യത്തിന് നാല് മുതൽ അഞ്ച് ആഴ്ച വരെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ട്രംപ് മറുപടി നൽകി. ഈ ദൗത്യം അമേരിക്കയ്ക്ക് അത്ര പ്രയാസകരമാകില്ലെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആവശ്യത്തിന് ആയുധശേഖരം അമേരിക്ക കരുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ആഴ്ചകൾ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാകുമെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, യുഎസും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാനൊപ്പം ഹിസ്ബുള്ള ചേർന്നതായി റിപ്പോർട്ട്. ലബനനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായെന്ന് ഇസ്രയേൽ സേന പറയുന്നു. ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. ഞായറാഴ്ച ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവെന്നാണ് ഐഡിഎഫിന്‍റെ ആരോപണം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണം കാരണം വല്യ പ്രതിസന്ധി നേരിടേണ്ടി വന്നെങ്കിലും ഹിസ്ബുള്ള ഇപ്പോഴും ഇറാനോട് ചേർന്നു നിൽക്കുന്നു. ഇസ്രയേലിലെ മിസൈൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമാണിത് എന്നാണ് വിശദീകരണം. ബെയ്‌റൂട്ട് ഉൾപ്പെടെ ലെബനനിൽ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
വടക്കൻ ഇസ്രയേലിലെ പല പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങിയതിനെത്തുടർന്ന് ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് തൊടുത്ത ആയുധം വ്യോമസേന തടഞ്ഞു എന്നും സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിരവധി പ്രൊജക്‌ടൈലുകൾ തുറന്ന പ്രദേശങ്ങളിൽ പതിച്ചെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. ലെബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിനിടെ ഹിസ്ബുള്ള ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ രഹസ്യമായും പരസ്യമായും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam