
ന്യൂയോർക്ക്: കരീബിയൻ കടലിൽ കൂട്ടിയിടിച്ച് അമേരിക്കയുടെ നാവിക സേനാ കപ്പലുകൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശ പ്രകാരം കരീബിയൻ കടലിൽ വിന്യസിച്ച പ്രത്യേക നാവിക സേനാ കപ്പലുകളാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റും. വ്യാഴാഴ്ചയാണ് യുഎസ് സതേൺ കമാൻഡ് കരീബിയനിലെ നാവിക സേനാ കപ്പലുകളുടെ കൂട്ടിയിടിയേക്കുറിച്ച് വിശദമാക്കിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ഇന്ധനവും മറ്റ് സാധനങ്ങളും കൈമാറ്റം നടത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മിസൈൽ തകർക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന യുഎസ്എസ് ട്രക്സ്റ്റണും യുഎസ്എൻഎസ് സപ്ലൈ എന്ന കപ്പലുമാണ് അപകടത്തിൽപ്പെട്ടവ. ഇതിൽ യുഎസ്എസ് ട്രക്സ്റ്റൺ അർലീ ബർക്ക് ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. നാവിക സേനാ കപ്പലുകളിലേക്ക് അവശ്യ സാമഗ്രഹികൾ എത്തിക്കുന്ന സപ്ലൈ കപ്പലുകളിൽ ഉൾപ്പെടുന്നതാണ് യുഎസ്എൻഎസ് സപ്ലൈ കപ്പൽ.
പരിക്കേറ്റ രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നുണ്ടെന്നുമാണ് സൈനിക വക്താവ് വിശദമാക്കിയിട്ടുള്ളത്. കരീബിയൻ കടലിൽ അടുത്തിടെയാണ് യുഎസ്എസ് ട്രക്സ്റ്റൺ അടക്കം 12 കപ്പലുകൾ അമേരിക്ക പുതിയതായി വിന്യസിച്ചത്. ഇതിൽ അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലായ യുഎസ്എസ് ജെറാഡ് ആർ ഫോഡും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ സെപ്തംബർ മുതലാണ് കരീബിയൻ മേഖലയിൽ മയക്കുമരുന്ന് വ്യാപാരം തടയുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം വലിയ രീതിയിൽ സൈനിക വിന്യാസം നടത്തിയത്. ഇന്ധനങ്ങളുമായി എത്തിയ കപ്പലുകൾ അമേരിക്ക പിടിച്ചെടുക്കുകയും വെനസ്വേലയിൽ നിന്ന് പുറപ്പെടുന്ന മയക്കുമരുന്ന് കപ്പലുകൾ എന്ന രീതിയിൽ നിരവധി കപ്പലുകളും കരീബിയനിൽ അമേരിക്ക തകർക്കുകയും അപ്രതീക്ഷിതമായി വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുകയും ചെയ്തിരുന്നു.
വെർജീനിയയിലെ നാവിക സേനാ കേന്ദ്രത്തിൽ നിന്ന് യുഎസ്എസ് ട്രക്സ്റ്റൺ ഫെബ്രുവരി 3നാണ് കരീബിയൻ കടലിൽ എത്തിയത്. യുദ്ധക്കപ്പലുകൾ തമ്മിലുള്ള കൂട്ടിയിടി അപൂർവ്വമായി സംഭവിക്കുന്നതെന്നാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത ദി വാൾസ്ട്രീറ്റ് ജേണൽ വിശദമാക്കുന്നത്. ഇതിന് മുൻപ് ഇത്തരമൊരു സംഭവം നടന്നത് 2025 ഫെബ്രുവരിയിലായിരുന്നു. അന്ന് യുഎസ്എസ് ഹാരി എസ്. ട്രൂമാൻ ഒരു ചരക്ക് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് അമേരിക്കൻ നാവിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പലുകൾക്ക് ഉണ്ടായ കേടുപാടുകളെക്കുറിച്ച് വിലയിരുത്തൽ നടത്തിവരികയാണ്. ഇതിന് ശേഷമേ ഇവ ദൗത്യം തുടരണമോ അതോ അറ്റകുറ്റപ്പണികൾക്കായി തിരികെ പോകണമോ എന്ന് തീരുമാനിക്കുകയുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam