
പാലക്കാട്: പട്ടാമ്പിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കൊടല്ലൂർ പ്രദേശത്തിറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു. ഇതേക്കുറിച്ച് കര്‍ഷകര്‍ പരാതിയുമായി അധികൃതരെ സമീപിച്ചതോടെയാണ് നിലവിലെ ചട്ടപ്രകാരം കാട്ടുപന്നികളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. ഇതിനായി മുൻസിപ്പാലിറ്റി അധികൃതര്‍ വനംവകുപ്പിൻ്റെ സഹായം തേടി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നശേഷം ഇൻക്വസ്റ്റ് നടപടികൾ നടത്തി മറവു ചെയ്തു.
തിരുവനന്തപുരം: സർവ്വീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് നഷ്ടം വരുത്തിയ ജീവനക്കാരിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ കെഎസ്ആര്‍ടിസിയുടെ ഉത്തറവ്. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്.
ജൂൺ 26ന് സർവ്വീസ് മുടക്കിയ തിരുവനന്തപുരത്തെ മൂന്ന് കെഎസ്ആർടിസി ഡിപ്പോകളിലെ ജീവനക്കാരിൽ നിന്നാണ് നഷ്ടം തിരികെ പിടിക്കുക. പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി , പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് നടപടി. 49 ഡ്രൈവര്‍മാരിൽ നിന്നും 62 കണ്ടക്ടര്‍മാരിൽ നിന്നുമാണ് പണം ഈടാക്കുക. ഇത് കൂടാതെ 2021 ജൂലൈ 12 ന് സ്പ്രെഡ് ഓവര്‍ ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ 8 ജീവക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവ്വീസ് റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ നഷ്ടമായ 40,277 രൂപ 8 ജീവക്കാരിൽ നിന്ന് തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവായി
തിരുവനന്തപുരം: ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് പരാതി കിട്ടിയാൽ ഉടൻ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവില്‍ പറയുന്നു.
ഡിജിപിക്കും വനിത ശിശു വികസന വകുപ്പിനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇതു സംബന്ധിച്ച നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് മത വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.