സർക്കാർ നേരിട്ട് അപ്പീൽ പോകാതെ കെഎസ്ആർടിസി മാനേജ്മെന്റിനെ കൊണ്ട് അപ്പീൽ കൊടുപ്പിക്കാനാണ് നീക്കം

തിരുവനന്തപുരം: സെപ്തംബർ 1ന് മുമ്പ് കെഎസ്ആർടിസിക്ക് 103 കോടി രൂപ കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടി സർക്കാർ. ഇക്കാര്യത്തിൽ നിയമവശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടി തുടങ്ങി. നിയമ സാധ്യതകൾ മനസ്സിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ നേരിട്ട് അപ്പീൽ പോകാതെ കെഎസ്ആർടിസി മാനേജ്മെന്റിനെ കൊണ്ട് അപ്പീൽ കൊടുപ്പിക്കാനാണ് നീക്കം. ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്ന ഉത്തരവ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മറികടക്കാനാണ് നീക്കം. ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.

സർക്കാരിനെയും കെഎസ്ആർടിസി മാനേജ്മെന്റിനേയും ഈ നിർദേശം ഒരുപോലെ കുരുക്കിലാക്കിയിട്ടുണ്ട്. സർക്കാർ നി‍ർദേശിച്ച ഡ്യൂട്ടി പരിഷ്കരണത്തിനും ട്രാൻസ്ഫർ പ്രൊട്ടക്ഷനും വഴങ്ങുക എന്നതാണ് മാനേജ്മെന്റിന് മുന്നിലുള്ള ഒരു പോംവഴി. അത് സംഭവിച്ചാൽ സർക്കാരിന് 250 കോടി രൂപയുടെ ഒരു പക്കേജ് സർക്കാരിൽ നിന്ന് നേടിയെടുക്കാനാകും. ആ ഇനത്തിലെ ആദ്യ ഗഡു ലഭിച്ചാൽ ഒരു പരിധി വരെ പിടിച്ചു നിൽക്കാം. എന്നാൽ യൂണിയനുകൾ ഡ്യൂട്ടി പരിഷ്കരണത്തിന് വഴങ്ങിയിട്ടില്ല. ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നൽകുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്റെ നിലപാട്. 

കെഎസ്ആർടിസി പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂണിയനുകളുമായി ചർച്ച നടത്തും: ഗതാഗത മന്ത്രി

പ്രതിസന്ധി രൂക്ഷമാണെങ്കിലും മുഖ്യമന്ത്രി ഇന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയർപ്പിക്കുകയാണ് മാനേജ്മെന്റ്. അടുത്ത ദിവസം തൊഴിലാളി യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ഈ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കിയതും പ്രതീക്ഷയ്ക്ക് വകയേകുന്നതാണ്. 

'തൊഴിലാളികളെ പട്ടിണിക്കിടാൻ പറ്റില്ല', ശമ്പളം നൽകാൻ 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാൻ സർക്കാരിനോട് കോടതി

ഇന്നലെയാണ് തൊഴിലാളികളെ പട്ടിണിക്കിടാൻ ആകില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. സെപ്തംബർ ഒന്നിന് മുമ്പ് ഈ തുക നൽകാനാണ് നിർദേശം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്.