
വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ മീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതെന്നും നിലവിലുള്ള 25 കിലോ മീറ്ററിലുള്ള സോളാര്‍ ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്ല്യൂ. ഡി റസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖല വയനാടാണെന്നും വന മേഖലയോട് ചേര്‍ന്ന് ആള്‍ താമസമുള്ള സാഹചര്യം പരിഗണിച്ച് ജില്ലയിലെ വന പ്രദേശത്തിന്റെ വാഹക ശേഷി പഠിക്കാന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുുണ്ടെന്നും മന്ത്രി പറഞ്ഞു. പഠനത്തിന്റെ ഭാഗമായി കടുവ, ആന എന്നിവയുടെ എണ്ണം എടുക്കുന്നതോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓഗസ്റ്റ് ആറിന് പാലക്കാട് ജില്ലയില്‍ സമഗ്ര ചര്‍ച്ച നടത്തും. വിവിധ കാടുകളില്‍ നിന്നും പിടിക്കുന്ന കടുവകളെ മറ്റ് ടൈഗര്‍ റിസര്‍വുകളിലേക്ക് മാറ്റുന്നതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വന മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍, വനം വകുപ്പ്, ജനപപ്രതിനിധികള്‍, തദ്ദേശ സ്ഥാപപനങ്ങള്‍, ജനജാഗ്രത സമിതികളുടെ കൂട്ടായ സഹകരണത്തോടെ മാത്രമെ പരിഹാരം കണ്ടെത്താന്‍ സാധിക്കുവെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകന്റെ ഭൂമി കര്‍ഷകനും വന ഭൂമി വനത്തിനും ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കും. വനം വകുപ്പിന് കീഴിലുള്ള 100 കിലോ മീറ്റര്‍ റോഡിന്റെ ക്ലിയറന്‍സ് ഉറപ്പാക്കും.
നൂറു ദിവസത്തിനകം ജില്ലയ്ക്ക് നാല് റാപിഡ് റസ്‌പോണ്‍സ് ടീമിനെ നല്‍കും. വാച്ചര്‍മാര്‍ക്ക് അധിക ഉപകരണങ്ങള്‍ ലഭ്യമാക്കി കൂടുതല്‍ സജ്ജരാക്കും. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും അദാലത്തില്‍ വകുപ്പില്‍ ഫയല്‍ ചെയ്തിട്ടുള്ള (ഒ.ആര്‍)പരാതികള്‍ പുന:പരിശോധിച്ച് തീര്‍പ്പാക്കല്‍, കൃഷിനാശവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം ലഭ്യമാക്കല്‍, കര്‍ഷകന്റെ ഭൂമിയ്ക്ക് എന്‍.ഒ.സി അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ എം.എല്‍.എ ഐ.സി ബാലകൃഷണന്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam