
സിൽവർലൈൻ പദ്ധതി കടന്ന് പോകുന്ന ചെങ്ങന്നൂരിൽ സന്ദർശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ പരാതിയുമായി പൊട്ടിക്കരഞ്ഞ് വൃദ്ധ. 92വയസുകാരി ഏലിയാമ്മ വർഗീസാണ് കെ റെയില്‍ സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഞങ്ങള്‍ക്ക് കെടപ്പാടമില്ലാതെ ആയിപ്പോയി, ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകുമെന്നും ആശങ്ക ഏലിയാമ്മ പങ്കുവച്ചു.
എന്റെയീ കുഞ്ഞുങ്ങള്‍ എവിടേയ്ക്ക് പോകും സാറേയെന്നും ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകുമെന്നും പൊട്ടിക്കരച്ചിലോടെയല്ലാതെ പറയാന്‍ ഏലിയാമ്മയ്ക്ക് സാധിച്ചില്ല. ഇപ്പോള്‍ ജനത്തെ കാണുമ്പോള്‍ ഭയമാണ്, ഉറക്കമില്ലെന്നും ഈ വൃദ്ധ മാതാവ് ആശങ്ക പങ്കുവച്ചതോടെ സമാധാനിപ്പിക്കാന്‍ കണ്ടുനിന്നവരും ബുദ്ധിമുട്ടി. കെ റെയില്‍ വരില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി സമാധാനിപ്പിച്ച് രമേശ് ചെന്നിത്തല ഇവിടെ നിന്ന് മടങ്ങിയത്. കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകും. സിൽവർ ലൈന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ പദ്ധതി നിർത്തുമെന്നാണ് വേറെ വഴി നോക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയെന്നും ചെന്നിത്തല വിശദമാക്കി. അതികഠിനമായ മാനസിക സംഘർഷത്തിലൂടെയാണ് നിർദ്ദിഷ്ട കെ റെയിൽ പാതയിലെ സാധാരണക്കാരായ മനുഷ്യരെല്ലാം ഇന്ന് കടന്നുപോകുന്നത്. പദ്ധതിക്കായി കുടിയൊഴിക്കപ്പെടുമെന്ന ആധിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട പലരും ഇന്ന് രോഗികളായി മാറിക്കഴിഞ്ഞു. സർക്കാരിന്‍റെ വാഗ്ദാനങ്ങൾ കേട്ട് കാലങ്ങൾക്കു മുമ്പേ കുടിയൊഴിക്കപ്പെട്ട മൂലമ്പള്ളിക്കാരുടെയും കെ റെയിലിന് വഴിയൊരുക്കാനായി കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിൽ കഴിയുന്നവരുടെയും ജീവിതാവസ്ഥകളിൽ സമാനതകളേറെയാണ്.