
തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിൻ്റേതാണ് നടപടി. കഴിഞ്ഞ ദിവസം അനിൽ കുമാറിൻ്റെ വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. വാഹനം നിർത്താതെ പോയ അനിൽ കുമാർ നിലവിൽ ഒളിവിലാണ്. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് അനിൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് അനിൽ കുമാർ ഒളിവിൽ പോയത്. കഴിഞ്ഞ ഏഴാം തിയതിയാണ് അനിൽ കുമാറിന്‍റെ വാഹനമിടിച്ച് രാജൻ മരിച്ചത്.
സംഭവത്തിൽ എസ്എച്ച്ഒ അനിൽകുമാർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിന്‍റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിന്‍റെ വിശദീകരണം. ബിഎൻഎസ് പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകട ശേഷം തെളിവ് നശിപ്പിക്കാനായി വർക്ക് ഷോപ്പിൽ ഇൻസ്പെക്ടർ കൊണ്ടിട്ടിരുന്ന അനിൽകുമാറിന്‍റെ കാർ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ അമിത വേഗതയിൽ എത്തിയ വാഹനമിടിച്ച് മരിക്കുകയായിരുന്നു. അരമണിക്കൂറോളം ചോരവാർന്ന് കിടന്ന വയോധികൻ രാജനെ ആശുപത്രിയിലെത്തിച്ചുപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ലം ടോള്‍ പ്ലാസിയിലെ ദൃശ്യങ്ങളിലാണ് അനിൽകുമാറാണ് വാഹനം മോടിച്ചതെന്ന് വ്യക്തമായത്. ഇതിനുശേഷം ലഹരിക്കേസിന്‍റെ അന്വേഷണത്തിനായി ബംഗ്ലലൂരിലേക്ക് പോയ അനിൽ കുമാർ തിരിയെത്തിയ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. വാഹനം അനിൽ കുമാറിന്‍റേതാണെന്ന് തിരിച്ചറിഞ്ഞോടെ അന്വേഷണ സംഘം ഫോണിൽ വിളിച്ചു. വാഹനത്തിലെ ഒരു വശത്തെ എന്തോ വന്ന് തട്ടുന്നതായി ശബ്ദം കേട്ടതല്ലാതെ, ആരെയും ഇടിച്ചു തെറിപ്പിച്ചിട്ടില്ലെന്നായിരുന്നു അനിൽ കുമാറിൻെറ വിശദീകരണം. അപകടത്തിൽപ്പട്ടെയാളെ രക്ഷിക്കാൻ ശ്രമിക്കാതെ എസ്.എച്ച്.ഒ കടന്നു കളഞ്ഞത് ഗുരുതര കൃത്യവിലോപമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam