മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് സർക്കാർ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ നടത്തുമ്പോഴും കുറ്റവാളികൾക്ക് സർക്കാർ സംരക്ഷണം നൽകുകയാണെന്നും, ഇത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ മാധ്യമ മാരണമാണെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നാണക്കേട് മറച്ചു പിടിക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന അടിയന്തരാവസ്ഥ ആവർത്തിക്കാൻ അനുവദിച്ചു കൂടാ എന്നും പിണറായി വിജയൻ കുറിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷൻ തൂഫാൻന്‍റെ ഭാഗമായി നിയമത്തിന്‍റെ മുൻപിൽ കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യിച്ച സോഷ്യൽ മീഡിയാ സെൻസറിംഗിനെതിരെ താൻ പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
എന്നാൽ, ആ വാർത്ത പോലും ജനങ്ങളിൽ നിന്നു മറച്ചു വയ്ക്കാൻ സർക്കാർ ഇടപെട്ടിരിക്കുന്നു. അത് സംബന്ധിച്ച പ്രസ്താവനക്കും അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി നീക്കം ചെയ്ത സംസ്ഥാന സർക്കാരിന്‍റെ നടപടിയുണ്ടായിരിക്കുന്നു. സർക്കാർ, വിശേഷിച്ചും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന തൂഫാൻ റെയ്ഡുകളെ പ്രതിപക്ഷം എതിർത്തിട്ടില്ല. വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ആര് നടപടി സ്വീകരിച്ചാലും സ്വാഗതാർഹമാണ്. അത്തരം വാർത്തകൾ പൊതു സമൂഹത്തിൽ ലഹരിക്കെതിരായ അവബോധം വളർത്തും. കുറ്റവാളികളായ ലഹരിക്കടത്തുകാർക്കും ഏജന്‍റുമാർക്കും ഒരു താക്കീത് കൂടിയാവും ഇതെല്ലാം എന്ന നിലയിൽ മാധ്യമങ്ങളും നല്ല പ്രചരണം നൽകുക സ്വാഭാവികമാണ്.
പക്ഷേ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ പിടിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന വാർത്തകൾ ഇന്ത്യയിൽ ഉള്ളവർക്ക് കാണാൻ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണ്. പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷൻ തൂഫാൻ ആഘോഷമാക്കി നടക്കുമ്പോൾ അകത്ത് ലഹരിക്കടത്തുകാർക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നത്. എന്തൊരു പ്രഹസനമാണ് ? ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയിൽ സംരക്ഷണം ലഭിക്കുന്നത്? ആഭ്യന്തര വകുപ്പ് വിശദീകരിക്കണം. അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിന്‍റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യു ഡി എഫും ശ്രമിക്കുന്നതെന്നും പിണറായി വിജയൻ വിമര്‍ശിച്ചു.


