
ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ ആലോചന. പരിക്കേറ്റ മായയുടെയും പ്രീതിയുടെയും നില മെച്ചപ്പെട്ടു. മായക്ക് തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മായയാണ് അപകടവിവരം സംഘാംഗങ്ങളെ അറിയിച്ചത്. എന്നാൽ രാമമംഗലം സ്വദേശി സിജിക്ക് നട്ടെല്ലിനാണ് പരിക്ക്. തൽക്കാലം സിജിയെ മാറ്റുന്നത് പ്രായോഗികമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ബംഗളൂരുവിൽ ഷോപ്പിംഗ് പൂർത്തിയാക്കി മൈസൂരുവിലേക്ക് തിരിക്കാൻ തുടങ്ങുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അതേസമയം സംഘത്തിലെ ബാക്കിയുള്ളവർ രാത്രിയോടെ കേരളത്തിലേക്ക് തിരിച്ചിരുന്നു. മരിച്ച രാമമംഗലം സ്വദേശികളായ ലതയുടെയും സ്മിതയുടെയും മൃതദേഹം ഒരു മണിയോടെ നാട്ടിൽ എത്തിക്കും. ആദ്യം രാമമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിന് വയ്ക്കും ശേഷം ഇരുവരുടെയും വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവും.
കുടുംബശ്രീ പ്രവർത്തകരായ 52 അംഗ സംഘമാണ് എറണാകുളം രാമമംഗലത്തിൽ ഇന്നലെ ബെംഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തിയത്. രാവിലെ 10.40 ഓടെയാണ് സംഘം ബെംഗളൂരുവിൽ എത്തിയത്. ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോവുകയും ചെയ്തു. ഷോപ്പിങ്ങിന്റെ ഭാഗമായി ശിവാജി നഗറിലേക്കെത്തിയ സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു ഷോപ്പിങ്ങിനുവേണ്ടി പോയത്. രാമമംഗലത്ത് നിന്നും എത്തിയ 5 പേർ ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. ശിവാജി നഗറിന്റെ ഒരു ഭാഗം കൊമേഴ്ഷ്യൽ സ്ട്രീറ്റ് ആണ്. മഴ വന്നതോടുകൂടി അവിടെ ഉണ്ടായിരുന്ന ടാർപാലിന്റെ അടിയിലേക്ക് കയറി നിൽക്കുകയായിരുന്നു ഇവർ. ആ സമയത്താണ് അപ്രതീക്ഷിതമായി ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയും അവർ അതിനടിയിൽ പെടുകയും ചെയ്തത്. 14 പേരാണ് അപകടത്തിൽപ്പെട്ടത്. അതിൽ 7 പേർ മരിച്ചു. 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ രണ്ടുപേരും പരിക്കേറ്റവരിൽ മൂന്ന് പേരും മലയാളികളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam