
തുച്ഛമായ ശമ്പളത്തിന് തൊഴിലെടുക്കുന്ന അങ്കണവാടി ജീവനക്കാരോട് മുഖം തിരിച്ച് സർക്കാർ. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയം ഇതുവരെ നടപ്പാക്കിയില്ല എന്നാണ് പരാതി. ഗുണഭോക്താക്കളുടെ വിവരം ഓൺലൈനായി രേഖപ്പെടുത്താൻ മെച്ചപ്പെട്ട സംവിധാനമൊരുക്കണമെന്നും കാലങ്ങളായുള്ള ആവശ്യമാണ്.
2021ലെ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണറേറിയം ഇതുവരെ നടപ്പാക്കിയിട്ടില്ല. തുച്ഛമായ തുകയ്ക്ക് തൊഴിലെടുക്കുന്നവരാണ് തങ്ങളെന്നും ഇനിയെത്രനാൾ കൂടി കാത്തിരിക്കണമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. അങ്കണവാടികള്‍ മുഖേനയുള്ള പദ്ധതികളുടെ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ക്രോഡീകരിക്കാൻ തയ്യാറാക്കിയ പോഷൻ ട്രാക്കർ ആപ്ലിക്കേഷനെ കുറിച്ചും പരാതികൾ ഏറെയുണ്ട്.
ഇപ്പോൾ സ്വന്തം ഫോൺ ഉപയോഗിച്ച് ചെയ്യണമെന്നാണ് നിർദേശം. അതിനുള്ള സാമ്പത്തിക സഹായം കേന്ദ്രസർക്കാർ നൽകണമെന്നാണ് മറ്റൊരാവശ്യം. പോഷകാഹാര വിതരണത്തിനുള്ള പച്ചക്കറിയുടെ വില വർധിപ്പിച്ച് അനുവദിക്കണം. വാടകക്കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന അങ്കണവാടികളുടെ വാടക അതാത് മാസം അനുവദിക്കണമെന്നും ആവശ്യപ്പെടുകയാണ് ജീവനക്കാർ. നേരത്തെ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഒന്നും വന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.
കുഞ്ഞുങ്ങളുടെ ബുദ്ധിപരമായും ആരോഗ്യപരമായുമുള്ള വികസനത്തിനായി ആറ് സേവനങ്ങളാണ് അങ്കണവാടികള്‍ വഴി നല്‍കുന്നത്. 6 മാസം മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും അങ്കണവാടി ജീവനക്കാര്‍ മുഖേന സര്‍ക്കാര്‍ പോഷകാഹാര് നല്‍കുന്നുണ്ട്. ഇതിന് പുറമേയാണ് സര്‍വേ പോലുള്ള സേവനങ്ങളും അങ്കണവാടി ജീവനക്കാരെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. മറ്റെല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള പിഎഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടിക്കാര്‍ നടത്തിയ സമരം ചര്‍ച്ചയായിരുന്നു