
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പൂജാ അവധിക്ക് ശേഷമാകും മണ്ണാർക്കാട് വിചാരണക്കോടതി വിധി പറയുക. സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചെന്ന തെളിഞ്ഞതോടെയാണ് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും, ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി, വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഇന്ന് വിസ്തരിച്ച മൂന്ന് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതിനുള്ള സാങ്കേതികത്വം നീളുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിയെ 11 ന് വിസ്തരിക്കാൻ തീരുമാനിച്ചു. മധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ട് നടത്തിയ ഡോക്ടർ എ.എൻ.ബലറാമിനെ 17 ന് വിസ്തരിക്കും. യുകെയിലുള്ള സാക്ഷിയെ ഓൺലൈനായി വിസ്തരിക്കാനുള്ള നടപടികൾ ചെയ്യുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു.
മധു കൊലക്കേസ്: കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി കോടതി ഇന്ന് പരിഗണിക്കും
ഇതിനിടെ കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. കേസിലെ 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് അസാധാരണ സംഭവങ്ങൾ കോടതിയിൽ അരങ്ങേറിയത്. സുനിൽ കുമാർ ഉൾപ്പെട്ട ആനവായൂരിലും പൊന്നിയമ്മാൾ ഗുരുകുലത്തിലേയും സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ സുനിലിൻ്റെ വക്കീൽ ഇന്ന് കോടതിയിൽ അനുമതി തേടിയിരുന്നു. അനുമതി കിട്ടിയതോടെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥൻ ഇത് ലാപ്പ്ടോപ്പിലേക്ക് കോപ്പി ചെയ്ത ശേഷം ആണ് ദൃശ്യങ്ങൾ പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചത്. ഇത് സുനിലിൻ്റെ വക്കീൽ ചോദ്യം ചെയ്തു. ഇതോടെ കോടതി പൊലീസുകാരനെ ശാസിക്കുകയും ലാപ്പ് ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഇനി മുതൽ ഐടി സെല്ലിൽ നിന്നും ആളെ എത്തിച്ച ശേഷം മാത്രം ദൃശ്യങ്ങൾ പ്രദര്‍ശിപ്പിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു.
കേസിൽ 86 മുതൽ 89 വരെയുള്ള സാക്ഷികളെയാണ് മണ്ണാർക്കാട് എസ്.സി- എസ്.ടി വിചാരണക്കോടതി വിസ്തരിച്ചത്. 87-ാം സാക്ഷി ഡോ.കെ.കെ.ശിവദാസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് ഒരിക്കൽ മധുവിനെ ചികിത്സ ഡോക്ടറാണ്. മധുവിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നുവെന്ന കാര്യം അദ്ദേഹം കോടതിയിലും ആവര്‍ത്തിച്ചു. മധുവിൻ്റെ മരണം സ്ഥിരീകരിച്ച ഡോക്ടർ ലീമ ഫ്രാൻസിസിനേയും വിസ്തരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam