
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി. തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് ഇറക്കിയതിനിടെ എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് അർജുൻ ആയങ്കിയുടെ പരിഹാസം. ഇതൊരു നിസ്സാര ഫേസ്ബുക്ക് കേസാണെന്നും എല്ലാ കേസും വരട്ടെ, നേരിടാമെന്നും അർജുൻ ആയങ്കി പറഞ്ഞു. തെളിവെടുപ്പിനിടെ എന്തെങ്കിലും കിട്ടിയോ എന്ന മാധ്യമങ്ങളുടെ തുടർ ചോദ്യത്തിന് എന്ത് കിട്ടാനാണെന്നും ഇത് നായയെ കൊന്ന കേസല്ലേ എന്നും അർജുൻ ആയങ്കി പരിഹസിച്ചു.
കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ അർജുൻ ആയങ്കിയെ എത്തിച്ചാണ് കോതമംഗലം പൊലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതി ഈ ഫ്ലാറ്റിലാണ് സുഹൃത്തുക്കൾക്കൊപ്പം ഒളിവിൽ കഴിഞ്ഞതെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇവിടെ ആയങ്കിയെ സഹായിച്ച ഇസ്മൈല്‍, സൗദ് എന്നീ സുഹൃത്തുക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും താമസിച്ച ഈ ഫ്ലാറ്റിലാണ് ആയങ്കിയും താമസിച്ചിരുന്നത്. ഇവിടെ നിന്നടക്കം അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി പോസ്റ്റുകൾ പങ്കുവെച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.
കോതമംഗലം മജിസ്ട്രേറ്റ് കോടതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ ആണ് തെളിവെടുപ്പ് നടന്നത്. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടു ദിവസത്തേക്കാണ് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടത്. ഒരു കേസിൽ ഹൈക്കോടതി ആയങ്കിയുടെ മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് കണ്ണൂരിൽനിന്ന് അറസ്റ്റിലായ അർജുൻ ആയങ്കിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ ജയിലിൽ റിമാൻഡ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam