
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകരെല്ലാം ഇതിനോടകം അറസ്റ്റിലായതായി അന്വേഷണ സംഘം. സമരത്തിൽ പങ്കെടുത്ത മറ്റുള്ളവരെ ഉടൻ കസ്റ്റഡിയിലേടുക്കേണ്ടെന്നാണ് തീരുമാനം. പ്രതി ചേർക്കേണ്ടത് കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ അല്ലെന്നായിരുന്നു അന്വേഷണത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ 29 എസ്എഫ്ഐ പ്രവർത്തകരാണ് ഇതുവരെ റിമാൻഡിലായത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, 3 വനിതാ പ്രവർത്തകരടക്കം 14 ദിവസം റിമാൻഡിലാണ്. ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണത്തിന് നേതൃത്വം നൽകിയ എല്ലാവരെയും അറസ്റ്റ് ചെയ്തെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം പോലീസുമായുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേർസണൽ സ്റ്റാഫായിരുന്ന അവിഷിത്ത് കെ.ആറും ഈ മൂന്നൂറ് പേരിൽ ഉൾപ്പെടും. ഇവരുടെ അറസ്റ്റ് വൈകുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ഇതിനിടെ കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ പോലീസ് പ്രതി ചേർക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read more: രാഹുലിന്റെ ഓഫീസ് ആക്രമണ കേസ്: നേരിട്ട് പങ്കെടുത്തവരെല്ലാം അറസ്റ്റിലായതായി അന്വേഷണ സംഘം
എസ്എഫ്ഐയുടെ വനിത പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ആവശ്യപ്പെട്ടു. കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന്‍റെ ഗൺമാൻ പോലീസിനെ മർദിക്കുന്ന സാഹചര്യമുണ്ടായി. അന്വേഷണ പുരോഗതി വിലയിരുത്താൻ നാളെ എഡിജിപി മനോജ് എബ്രഹാം വയനാട്ടിലെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam