നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് എംപിമാര്‍ക്ക് സീറ്റില്ല. ഈ വിവരം ബന്ധപ്പെട്ട എംപിമാരെ അറിയിച്ചെന്നാണ് സൂചന. 92 സീറ്റുകളിൽ വരെ കോൺഗ്രസ് മത്സരിക്കാനാണ് ആലോചന.

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എംപിമാർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന് തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ഈ വിവരം ബന്ധപ്പെട്ട എംപിമാരെ അറിയിച്ചെന്നാണ് സൂചന. 92 സീറ്റുകളിൽ വരെ കോൺഗ്രസ് മത്സരിക്കാനാണ് ആലോചന. മുന്നണി ധാരണകളും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പാർട്ടി തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങളാണ് രൂപംകൊള്ളുന്നത്. കെപിസിസി അധ്യക്ഷൻ്റെ ചുമതല കൈമാറുന്നതിലും ചർച്ച പുരോഗമിക്കുകയാണ്.

അടുത്ത സിഇസി യോഗം ഇന്ന് ചേർന്നേക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. ബാക്കി സീറ്റുകൾ നാളെ പരിഗണിക്കുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറ്റവും നേതൃയോഗത്തില്‍ ചർച്ചാവിഷയമായി. സണ്ണി ജോസഫിന് പകരം ആര്‍ക്കാണ് കെപിസിസി അധ്യക്ഷന്‍റെ ചുമതല കൈമാറുക എന്നതില്‍ ഉടൻ തീരുമാനം വരും. പേരാവൂർ മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യത്തിൽ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ പദവി കൂടി ഒരേസമയം വഹിക്കുന്നത് പ്രയാസമാകുമെന്നാണ് വിലയിരുത്തൽ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് ഉയരുന്നത്.