മലപ്പുറം: മലപ്പുറം വാഴക്കാട് പഞ്ചായത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സംയുക്ത പ്രതിഷേധത്തിൽ നിന്ന് ജാമിയ വിദ്യാർത്ഥിനി അയ്ഷ റെന്നയെ ഒഴിവാക്കി. അയ്ഷ റെന്നയുള്ള പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സിപിഎം മെമ്പർമാർ അറിയിച്ചതോടെയാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് അയ്ഷ റെന്നയെ ഒഴിവാക്കിയത്.
ജാമിയ മിലിയ ഇസ്‍ലാമിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിന്‍റെ മുഖമായ അയ്ഷ റെന്ന പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരെ സിപിഎം പ്രവർത്തകർ രംഗത്തുവന്നിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് അയ്ഷയുടെ പ്രസംഗം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്. 'പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ സർക്കാരിന്‍റെ നടപടിയെ അപലപിക്കുന്നു' എന്ന് അയ്ഷ റെന്ന പ്രസംഗത്തിനിടെ പറഞ്ഞതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്.
കേരളത്തിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ ചില മുസ്ലിം സംഘടനകൾ അടക്കം ഡിസംബർ 17-ന് കേരളത്തിൽ നടത്തിയ ഹർത്താലിന് മുന്നോടിയായി പലരെയും കരുതൽ തടങ്കലിലാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെയാണ് അയ്ഷ വിമർശിച്ചതെന്നാണ് സൂചന. ഈ ഹർത്താലിൽ നിന്ന് മുസ്ലിം ലീഗും, സിപിഎമ്മും, കോൺഗ്രസുമടക്കമുള്ള പ്രധാന രാഷ്ട്രീയപാർട്ടികൾ പലതും വിട്ടു നിന്നിരുന്നു. എസ്ഡിപിഐ അടക്കമുള്ള പാർട്ടികളായിരുന്നു ഹർത്താലിന് പിന്നിൽ.
അയ്ഷ ഇത് പറഞ്ഞതിന് പിന്നാലെ വലിയ പ്രതിഷേധം സിപിഎം പ്രവർത്തകർ സദസ്സിൽ നിന്ന് ഉയർത്തി. അയ്ഷയെ സിപിഎം പ്രവർത്തകർ വേദിയിൽ കയറി തടഞ്ഞു. അയ്ഷ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. വളരെ ബുദ്ധിമുട്ടിയാണ് സംഘാടകർ അയ്ഷയെ പ്രതിഷേധക്കാരിൽ നിന്ന് മാറ്റി നിർത്തിയത്.
Also Read: 'അഭിപ്രായം വീട്ടിൽ പോയി പറ', പിണറായിയെ വിമർശിച്ച അയ്ഷ റെന്നയ്ക്ക് നേരെ സിപിഎം പ്രതിഷേധം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam