
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല. നാളെ മാത്രമാണ് അവധി. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പെരുന്നാള്‍ അവധി മറ്റന്നാളത്തേക്ക് മാറ്റിയതിനെതിരെ വിവിധ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ കടുംപിടുത്തം ഒഴിവാക്കിയത്.
കേരളത്തില്‍ പെരുന്നാള്‍ ശനിയാഴ്ചയായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച നാളത്തെ അവധി വേണ്ടെന്നു വച്ചത്. പ്രഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി. ഒരു ദിവസത്തേക്ക് മാത്രം അവധി പരിമിതപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇന്നും നാളെയും അവധി അനുവദിച്ചത്. ആദ്യം വിദ്യാഭ്യാസ മന്ത്രി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രി കോളേജുകള്‍ക്കും അവധി നല്‍കുകയായിരുന്നു.
പെരുന്നാളിന് നേരത്തെ നിശ്ചയിച്ച അവധി നിഷേധിച്ചത് തെറ്റെന്നും, നാളെക്കൂടി അവധി പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഐഎന്‍എലും രംഗത്തെത്തി. അവധി മാറ്റം വലിയ പ്രയാസം സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കുമെല്ലാം അവധി മാറ്റിയത് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് വിവിധ മുസ്ലിം സംഘടനകളും ചൂണ്ടിക്കാട്ടി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വിഷയം രാഷ്ട്രീയമാകുമെന്ന തോന്നലിലാണ് നാളെകൂടി അവധി നല്‍കിയുള്ള സര്‍ക്കാരിന്‍റെ കരുതല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam