ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസ്: ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

By Rajeevan C KFirst Published Jun 24, 2022, 2:55 PM IST
Highlights

ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവർ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരിയിലെ (Balussery) ആൾക്കൂട്ട മർദ്ദന കേസിൽ ഡിവൈഎഫ്ഐ (DYFI) പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് നജാഫ് ഫാരിസാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 

നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. എന്നാല്‍, നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് വ്യക്തമാക്കി. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ വഴിത്തിരിവ്; ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ

എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

click me!