
കോഴിക്കോട്: കൊവിഡിൽ തളർന്ന നാടകമേഖലയെ സഹായിക്കാനായി ഏർപ്പെടുത്തിയ നാടകപ്രദർശനത്തിൽ സംവിധായകൻ സുവീരന്റെ നാടകത്തിന് വിലക്ക് ഏർപ്പെടുത്തി കേരള സംഗീത നാടക അക്കാദമി. പ്രിവ്യൂ കണ്ടതിന് ശേഷം മാത്രമേ പ്രദർശനാനുമതി നൽകൂവെന്ന് കാണിച്ച് സംവിധായകൻ സുവീരന് അക്കാദമി കത്തയച്ചു. സംഘപരിവാർ അജണ്ട ചിലർ അക്കാദമി വഴി നടപ്പാക്കുകയാണെന്ന് സുവീരൻ ആരോപിച്ചു.
സുവീരനടക്കം തെരഞ്ഞെടുത്ത 20 നാടകസംഘങ്ങൾക്കാണ് കൊവിഡ് കാല സമാശ്വാസമായി രണ്ട് ലക്ഷം രൂപ നൽകി നാടകമവതരിപ്പിക്കാൻ അക്കാദമി അവസരം നൽകിയിരുന്നത്. ആദ്യം നൽകിയ വിഷയം മാറ്റി സമീപകാലത്ത് തനിക്കും കുടുംബത്തിനുമെതിരെ നടന്ന സംഘപരിവാർ ആക്രമണം കൂടി ഉൾപ്പെടുത്തി പുതിയ നാടകമാണ് സുവീരൻ ഒരുക്കിയത്. ഇതിന് അനുവാദം നൽകിയ അക്കാദമി പിന്നീട് അവസരം നിഷേധിച്ച് കത്ത് നൽകുകയായിരുന്നു. നാടകം അവതരിപ്പിക്കും മുമ്പ് എറണാകുളത്തെത്തി അക്കാദമിയുടെ നിരീക്ഷകൻമാർ മുമ്പാകെ അവതരിപ്പിക്കണമെന്ന നിർദ്ദേശം സുവീരൻ തള്ളി.
അക്കാദമിയുടെ സഹായ ഫണ്ട് കരാർ ലംഘിച്ച് സുവീരന് നൽകുന്നെന്നാരോപിച്ച് നാടക പ്രവർത്തകരുടെ സംഘടനയായ നാടക് നൽകിയ പരാതിക്ക് പിന്നാലെയാണ് അക്കാദമിയുടെ കത്ത്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് അക്കാദമി സെക്രട്ടറി കെ ജനാർദ്ദനൻ അറിയിച്ചു. .സംസ്കാരികപ്രവർത്തകരുടെ സഹായത്തോടെ മുഖ്യമന്ത്രിയ്ക്കും സാംസ്കാരികമന്ത്രിക്കും സുവീരൻ പരാതി നൽകിയിട്ടുണ്ട്.ദേശീയ ചലച്ചിത്ര അവാർ‍് ജേതാവും ശ്രദ്ധേയമായ നിരവധി നാടകങ്ങളുടെ സംവിധായകനുമാണ് സുവീരൻ.