
മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരിതബാധിത കുടുംബത്തിനുള്ള പുനരധിവാസ ഫണ്ടില്‍ കയ്യിട്ട് വാരി ബാങ്കിന്റെ നടപടി. വീട് നിര്‍മ്മിക്കാന്‍ അക്കൗണ്ടിലേക്ക് വന്ന സര്‍ക്കാര്‍ ധനസഹായത്തില്‍ നിന്നാണ് നേരത്തെയുള്ള ലോണ്‍ തിരിച്ചടവ് കൂടി ഗ്രാമീണ്‍ ബാങ്ക് ഞെട്ടികുളം ശാഖ ഈടാക്കിയത്. ഉപഭോക്താവായ കവളപ്പാറ ഓട്ടുപാറ വേലയുധന് ഇപ്പോളും വീട് പണി പൂര്‍ത്തിയാകാനായിട്ടില്ല.
കവളപ്പാറ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോന്ന കുടുംബങ്ങളിലൊന്നാണ് വേലായുധന്റേത്. പൂര്‍ണ കാഴ്ച ശേഷിയില്ല. നേരത്തെ തളര്‍ന്നുപോയ ശരീരം ഇപ്പോഴാണ് അല്‍പം ഭേദമായത്, ഹൃദ്രോഗിയുമാണ്.2013 ല്‍ ഒരു ലക്ഷം രൂപ ഗ്രാമീണ്‍ ബാങ്ക് ഞെട്ടികുളം ശാഖയില്‍ നിന്ന് കാര്‍ഷിക ലോണെടുത്തിരുന്നു. 2019 ല്‍ ഈടുവച്ച ഭൂമിയും ജീവനോപാധിയായ കടമുറിയും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പുനരധിവാസത്തിന് പാസായത് 10 ലക്ഷം രൂപയാണ്. 6 ലക്ഷത്തിന് സ്ഥലം വാങ്ങി. ബാക്കിയുള്ള നാല് ലക്ഷം മുഴുവനും ബാങ്ക് കൈമാറിയില്ല. ലോണിന്റെ തിരിച്ചടവായ 72000 രൂപ പിടിച്ചു.
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട തുക മുഴുവനും നല്‍കണമെന്ന് വേലായുധന്‍ കരഞ്ഞു പറഞ്ഞിട്ടും കാര്യമുണ്ടായില്ല.ഇപ്പോഴും ഈ കുടുംബത്തിന്റെ വീടു പണി പൂര്‍ത്തിയാകാതെ കിടക്കുന്നു. റവന്യൂ വകുപ്പിനുള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിരുന്നു. വീടിന് വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇവര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam