'നവമാധ്യമങ്ങളിലൂടെ ഫ്രാങ്കോ അപമാനിക്കുന്നു' എന്ന് കന്യാസ്ത്രീ; ബിഷപ്പിന് സമൻസ്

By Web TeamFirst Published Oct 23, 2019, 11:41 AM IST
Highlights

ബിഷപ്പ് ഫ്രാങ്കോയുടെ അനുയായികള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്. തന്നെ തിരിച്ചറിയുന്ന വിധത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരയും നടപടിയെടുക്കണമെന്ന് സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകൾക്ക് നൽകിയ പരാതിയിൽ കന്യാസ്ത്രീ ആവശ്യപ്പെടുന്നു. 
 

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് പരാതിക്കാരിയായി കന്യാസ്ത്രീ. അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന - ദേശീയ വനിതാ കമ്മീഷനുകൾക്ക് കന്യാസ്ത്രീ പരാതി നൽകി.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നൽകിയത് മുതൽ തന്നെ പലരും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീ ആരോപിക്കുന്നത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നതായും കന്യാസ്ത്രീ പരാതിയിൽ പറയുന്നു. 

ബിഷപ്പ് ഫ്രാങ്കോയുടെ അനുയായികള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്. തന്നെ തിരിച്ചറിയുന്ന വിധത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരയും നടപടിയെടുക്കണമെന്ന് സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകൾക്ക് നൽകിയ പരാതിയിൽ കന്യാസ്ത്രീ ആവശ്യപ്പെടുന്നു. 

ബിഷപ്പ് ഫ്രങ്കോയ്ക്കെതിരെ എട്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും കന്യാസ്ത്രീ പരാതിപ്പെടുന്നു. കേസന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും കന്യാസ്ത്രി ആരോപിക്കുന്നു. അതേസമയം നവംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോയ്ക്ക് സമൻസ് നൽകിയതായി കുറുവിലങ്ങാട് പൊലീസ് അറിയിച്ചു. സമൻസ് ജലന്ധറിലെത്തി ബിഷപ്പ് ഫ്രാങ്കോയ്ക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ബിഷപ്പ് ഫ്രാങ്കോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

അതിനിടെ ബലാത്സംഗക്കേസില്‍ ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം തേടി ഫ്രാങ്കോക്ക് പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വൈക്ക് എഎസ്പിയാണ് നോട്ടീസ് നല്‍കിയത്. ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. യൂട്യൂബ് ചാനലിൽ അവഹേളിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഫ്രാങ്കോയുടെ അനുകൂലികൾ സാക്ഷികളെ സമ്മർദ്ദത്തിൽ ആക്കുകയാണെന്ന് കേസിലെ സാക്ഷിയായ സിസ്റ്റർ അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!