
കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് ലവ് ജിഹാദ് എന്ന് ബിജെപി. കേരളത്തിൽ പലയിടത്തും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഷോൺ ജോർജ് പറഞ്ഞു. ലവ് ജിഹാദിന് ഇരയാകുന്ന കേരളത്തിലെ അവസാനത്തെ പെൺകുട്ടിയാണ് കോതമംഗലത്ത് ആത്മഹത്യ ചെയ്ത സോനയെന്ന് പികെ കൃഷ്ണദാസ്. മത ഭീകരവാദികൾ പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കുന്നു. ആയിരക്കണക്കിന് സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ടിടിസി വിദ്യാര്‍ത്ഥിനി സോന ഏൽദോസ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. സോനയും പറവൂര്‍ പാനായിക്കുളത്തെ റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞപ്പോൾ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍, വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചതായാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് ഇയാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam