
കോഴിക്കോട് : കോഴിക്കോട് ബിജെപിയിൽ വിഭാഗീയത രൂക്ഷമാകുന്നു. വിമത നീക്കങ്ങളെ തുടർന്ന് പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ജില്ലാ നേതൃത്വത്തിനെതിരെയാണ് പ്രതിഷേധം കനത്തത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയ്ക്കെതിരെ കുറ്റ്യാടിയിലും വടകരയിലും പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. അച്ചടക്കലംഘനം ആരോപിച്ച് ഒൻപതോളം പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.
തളീക്കരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പ്രവർത്തകർ പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു. 'പ്രസ്ഥാനത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തിയാണ് ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമത വിഭാഗം സംഘടിച്ചത്. കുറ്റ്യാടി, വടകര, നാദാപുരം എന്നീ മണ്ഡലങ്ങളിൽ പാർട്ടിയിലെ ആഭ്യന്തര തർക്കം തെരുവിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. വടകരയിലും നാദാപുരത്തും ബിജെപി നേതാക്കൾ തന്നെ വിമത സ്ഥാനാർത്ഥികളായി പത്രിക നൽകിയത് നേതൃത്വത്തിന് വലിയ തലവേദനയായിരുന്നു. വിമത സ്ഥാനാർത്ഥികളായ പത്മകുമാർ, ശ്യാം രാജ് എന്നിവർ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയ ജില്ലാ നേതൃത്വത്തിന്റെ തീരുമാനമാണ് പ്രതിഷേധം ആളിക്കത്തിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കുണ്ടായ തിരിച്ചടികൾക്ക് കാരണം ഇത്തരം ഏകപക്ഷീയമായ നടപടികളാണെന്നാണ് പ്രവർത്തകരുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ വരും ദിവസങ്ങളിൽ കൂടുതൽ അച്ചടക്ക നടപടികളുണ്ടാകാനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam