
കൽപ്പറ്റ: വയനാട്ടിൽ ബഫർ സോൺ ഫീൽഡ് സർവേ മന്ദഗതിയിൽ. വൊളന്‍റീയർമാരുടെ പരിശീലനം പോലും പലയിടങ്ങളിലും പൂർത്തിയാക്കാനായില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതി. സർക്കാർ പുറത്തുവിട്ട ബഫർ സോൺ മാപ്പുകളിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫീൽഡ് സർവേ നടത്തുന്നത്.
മിക്ക ജില്ലകളിലും നടപടികൾ അവസാന ഘട്ടത്തിലാണ്. എന്നാൽ ബഫർ സോൺ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കുന്ന വയനാട്ടിലെ സ്ഥിതി മറ്റൊന്നാണ്. ഒട്ടുമിക്ക പഞ്ചായത്തുകളിലും ഫീൽഡ് സർവേയുടെ പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ല. പഞ്ചായത്തുകളെയും റവന്യൂ വനം വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് നാഥനില്ലാത്ത സ്ഥിതിയാണ്.
ബഫർസോണിലെ ജനവാസകേന്ദ്രങ്ങളെയും നിർമിതികളെയും ജിയോ ടാഗ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പലർക്കും ലഭിച്ചിട്ടില്ല. ഇന്‍റർനെറ്റ് സേവനം ലഭ്യമല്ലാത്ത ആദിവാസി ഊരുകളിൽ സർവേ എങ്ങനെ നടത്തുമെന്നതിൽ വ്യക്തതയില്ല. തിരുനെല്ലിയിൽ റവന്യൂ നടപടികൾക്ക് നേതൃത്വം നൽകേണ്ട വില്ലേജ് ഓഫീസർ കസേരയിൽ എട്ടുമാസമായി ആളില്ലാത്തതും പരാതികൾക്കിടയാക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി ചില ഭരണസമിതികൾ ബോധപൂർവം നടപടികൾ വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. സാഹചര്യം വിലയിരുത്താൻ കളക്ട്രേറ്റിൽ ഉടൻ ഉന്നതതല യോഗം ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam