
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്‍േറാണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പൊലീസ് വിനു വി ജോണിന് നോട്ടീസ് നല്‍കിയത്. കേരള പൊലീസ് മാധ്യമപ്രവര്‍ത്തകന് നോട്ടീസ് നല്‍കിയ സംഭവം ദേശീയ മാധ്യമങ്ങളിലുള്‍പ്പടെ ചര്‍ച്ചയായിട്ടും മാധ്യമ സ്വാതന്ത്ര്യത്തിനായി വാദിക്കാറുള്ള സി പി എം ദേശീയ നേതൃത്വം ഇനിയും മൗനം വെടിഞ്ഞിട്ടില്ല. ബി ബി സി വിഷയത്തിലടക്കം അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന സി പി എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന തരത്തില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ നടപടിയില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും നിലപാട് ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ അതിശക്തമായ നിലപാടാണ് സി പി എം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. 'അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നയം വിദേശ മാധ്യമങ്ങളിലേക്കും തിരിയുന്നു, സര്‍ക്കാരിന്‍േറത് സ്വേച്ഛാധിപത്യ ഭരണമാണെന്നത് അന്താരാഷ്ട്ര തലത്തിലും ഊട്ടിയുറപ്പിക്കുന്ന നടപടി - തുടങ്ങിയ വിമര്‍ശനങ്ങളാണ് സി പി എം പൊളിറ്റ് ബ്യൂറോ ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനയെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഭരണത്തിലുള്ള കേരളത്തില്‍ സമാന നീക്കം നടക്കുമ്പോള്‍ ഇതേ പി ബി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ നിലപാട് ചൂണ്ടിക്കാട്ടിയാണ് സി പി എമ്മിനെതിരെ വിമര്‍ശനം ഉയരുന്നത്. ബി ബി സിയുടെ കാര്യത്തിലുള്ള സി പി എം നിലപാട് ഇപ്പോള്‍ എവിടെ പോയി എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
ചോദ്യം ചെയ്യലിനുള്ള നീക്കം ഇങ്ങനെ:
2022 മാര്‍ച്ച് 28 -ന് ട്രേഡ് യൂണിയനുകള്‍ അഹ്വാനം ചെയ്ത പണിമുടക്കില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയില്‍ പോയ കുടുംബത്തെ സമരക്കാര്‍ വാഹനം ആക്രമിച്ച് വഴിയില്‍ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചു. കാറില്‍ ആശുപത്രിയില്‍ പോയ സ്ത്രീയെ വഴിയില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങളായിരുന്നു നടന്നത്. ഈ വിഷയത്തില്‍ സി ഐ ടി യു നേതാവും എം പിയുമായ എളമരീം കരീം നടത്തിയ പരിഹാസപരാമര്‍ശത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് വിനു വി ജോണിനെതിരെ പൊലീസ് കേസ് എടുത്തത്. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകള്‍ ഉള്‍പ്പെടുത്തിയുള്ള നോട്ടീസാണ് പൊലീസ് ചോദ്യം ചെയ്യലിന് നല്‍കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam