
പത്തനംതിട്ട: പത്തനംതിട്ട എഴുമറ്റൂർ ചുഴനയിൽ ബസ് കാത്തുനിന്ന വയോധികയെ നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
അയിരൂർ-വാഴാങ്കര റോഡിലെ ചുഴനയിലാണ് രാവിലെ അപകടമുണ്ടായത്. ചുഴനയിലെ മകളുടെ വീട്ടിലെത്തി തിരികെ പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു 75 കാരി പൊടിയമ്മ. നിയന്ത്രണം വിട്ടെത്തിയ കാർ പൊടിയമ്മയെ ഇടിച്ചുതെറിപ്പിച്ചു. സമീപത്തെ വീടിന്‍റെ ഗേറ്റിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു.
നാട്ടുകാർ ചേർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊടിയമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പം ബസ് കാത്തുനിന്ന ബന്ധുവിനും അപകടത്തിൽ പരിക്കേറ്റു. കാർ ഓടിച്ച തടിയൂർ കുരിശുമുട്ടം സ്വദേശി ഹരിലാലിനെതിരെ പൊലീസ് കേസെടുത്തു. ഹരിലാലും മകളുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പെരുമ്പെട്ടി പൊലീസ് പറഞ്ഞു.