
തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് കത്ത് നൽകി. 2026 മേയ് 13ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതായി നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
തുടർന്ന് നടന്ന പുനർമൂല്യനിർണയ നടപടികളിലും ഗുരുതരമായ സാങ്കേതിക-ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടായതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. വെബ്സൈറ്റ് തകരാറുകൾ, രജിസ്ട്രേഷൻ പിഴവുകൾ, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകൾ, അപേക്ഷാ സ്ഥിരീകരണത്തിലെ വൈകിപ്പ്, ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭിക്കാതിരിക്കുക അല്ലെങ്കിൽ വ്യക്തതയില്ലാത്ത പകർപ്പുകൾ ലഭിക്കുക തുടങ്ങിയവയാണ് പ്രധാന പരാതികൾ.
കൂടാതെ, ആവശ്യമായ തയ്യാറെടുപ്പുകളോ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മതിയായ മാർഗനിർദേശങ്ങളോ നൽകാതെയാണ് OSM (On-Screen Marking) സംവിധാനം നടപ്പിലാക്കിയതെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. സർവകലാശാല പ്രവേശനവും വിവിധ പ്രവേശനപരീക്ഷകളും പുരോഗമിക്കുന്ന നിർണായക ഘട്ടത്തിൽ ഈ പ്രശ്നങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, സിബിഎസ്ഇയുടെ മൂല്യനിർണയ-പുനർമൂല്യനിർണയ നടപടികളിലെ വീഴ്ചകൾ അടിയന്തരമായി പരിശോധിച്ച്, വിദ്യാർത്ഥികളുടെ പരാതികൾക്ക് സുതാര്യവും നീതിപൂർണവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് ഗായത്രി ദേവി സമർപ്പിച്ച നിവേദനവും കേന്ദ്ര മന്ത്രിക്ക് നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam