
തിരുവനന്തപുരം: ചാൻസലർ ബിൽ ഒടുവിൽ രാജ്ഭവനിലേക്ക് അയച്ച് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ ആണ് രാജ്ഭവനിലേക്ക് അയച്ചത്. ഈ മാസം 13 ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഇന്നാണ് ഗവർണർക്ക് കൈമാറിയത്. നിയമ പരിശോധന പൂർത്തിയാക്കാനാണ് സമയം എടുത്തത് എന്നാണ് സർക്കാർ വിശദീകരണം.
14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. ഗവർണർ ജനുവരി 3 ന് മാത്രമേ തലസ്ഥാനത്ത് തിരിച്ചെത്തുക ഉള്ളൂ. ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എന്ത് തീരുമാനം എടുക്കും എന്നുള്ളതാണ് ഇനി പ്രധാനം.
Also Read : ഗവർണർക്ക് ക്ഷണമില്ല, ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി
അതിനിടെ, കേരള സർവകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം നോമിനേറ്റ് ചെയ്ത് ചാൻസലറെ അറിയിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെർച്ച് കമ്മിറ്റിയെ രൂപീകരിക്കാൻ ചാനസർക്ക് അധികാരമില്ലെന്ന് ചൂണ്ടികാട്ടി സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിൽ ആണ് ഡിവിഷൻ ബഞ്ച് നടപടി.
2018 ലെ യുജിസി ചട്ടം അനുസരിച്ച് സെർച്ച് കമ്മിറ്റി അംഗത്തെ രൂപീകരിക്കേണ്ടത് ചാൻസലർ അല്ലെന്നും ഉത്തരവ് നിയമ വിരുദ്ധമാണെന്നുമായിരുന്നു വാദം. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ് സ്റ്റേ ചെയ്തത്. കേരള സർവ്വകലാശാല സെനറ്റ് അംഗമായ ജയരാം നൽകിയ ഹർജിയിലാണ് നേരത്തെ ഒരുമാസത്തിനകം നോമിനിയെ നിർദ്ദശിക്കണമെന്ന് സിംഗിൾ ബഞ്ച് ഉത്തരവിട്ടത്.
Also Read : ചാന്‍സലര്‍ബില്‍ പാസാക്കിയത് ഇരുപക്ഷവും തമ്മിലുള്ള ഒത്തുകളി, ഇത് ജനാധിപത്യവിരുദ്ധം -കെ സുരേന്ദ്രന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam