പള്ളിത്തർക്കം: കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

By Web TeamFirst Published Oct 26, 2021, 7:35 PM IST
Highlights

ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക  കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

കൊച്ചി:  ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക(Orthodox-Jacobite Church Dispute) കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി(Higjh court). നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമം. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്‍മാറ്റിക്കുവാനാണ് ശ്രമിക്കുന്നത്, എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കി. 

ദേവാലയങ്ങള്‍ അടച്ചിടുന്നതില്‍ കോടതിക്ക് ഒരു താല്‍പര്യവുമില്ല.  സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകണമെന്നും കോടതി ചൂണ്ടികാട്ടി.  പ്രശ്ന പിരഹാരത്തിന് ഇരുവിഭാഗങ്ങളുമായി സമവായമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് സർക്കാർ വ്യക്തമാക്കി. കേസ് അടുത്ത മാസം പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പള്ളിത്തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹൈക്കോടതി കഴിഞ്ഞ സിറ്റിങ്ങിൽ പറഞ്ഞിരുന്നു. സമാധാനം നിലനിർത്തുകയാണ് ലക്ഷ്യം. ആരാധനാലയങ്ങള്‍ യുദ്ധഭൂമിയല്ലെന്നും  ദൈവത്തിന്‍റെ ആലയമാണെന്നും ഇരു സഭകളും ഓര്‍ക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.  പള്ളികള്‍ 1934 ഭരണഘടന പ്രകാരം തന്നെ ഭരിക്കപ്പെടണം. 2017 ലെ സുപ്രീം കോടതി വിധിയോടെ സഭയില്‍ രണ്ട് പക്ഷങ്ങള്‍ ഇല്ലാതായി എന്ന് വിലയിരുത്തിയ കോടതി 1934 ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തില്‍ പങ്കാളിയാകാമെന്നും നിലപാടെടുത്തിരുന്നു. 

click me!