അതിവേഗ റെയിൽപാതയെ സ്വാഗതം ചെയ്ത കെ വി തോമസ്, ഇ. ശ്രീധരൻ തയ്യാറാക്കിയ പദ്ധതി വിശദാംശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം താനിത് കേന്ദ്ര റെയിൽ മന്ത്രാലയത്തിന് കൈമാറിയിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിനോട്
ദില്ലി : സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളി, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ തയാറാക്കാൻ റെയിൽവേ മന്ത്രാലയം നീക്കം തുടങ്ങിയ വേളയിൽ പ്രതികരണവുമായി കെ വി തോമസ്. അതിവേഗ റെയിൽപാതയെ സ്വാഗതം ചെയ്ത കെ വി തോമസ്, മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ പദ്ധതി വിശദാംശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം താനിത് കേന്ദ്ര റെയിൽ മന്ത്രാലയത്തിന് കൈമാറിയിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
'കേരളത്തിന് ഇത്തരം ഒരു പാത ആവശ്യമാണ്. അതിവേഗ റെയിപ്പാതയെന്നതാണ് മുഖ്യമന്ത്രിയുടെ ആശയം. സിൽവർ ലൈനിന്നെ പലരും എതിർത്തു. എന്നാൽ വന്ദേ ഭാരത് വന്നപ്പോൾ ഇതിൻറെ ആവശ്യം മനസ്സിലായി. പദ്ധതിയെ സ്വാഗതം ചെയ്യുകയാണ്. ഡിപിആർ പുറത്തുവരണം'. കുറച്ചു ഭൂമി മാത്രം ഏറ്റെടുത്ത് ശ്രീധരന്റെ പദ്ധതി പ്രകാരം ഇത് നടപ്പാക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
അതേ സമയം, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചതായി ഇ. ശ്രീധരൻ വ്യക്തമാക്കി. 15 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നും ഉത്തരവ് വരാൻ വൈകുമെങ്കിലും സമയം കളയാൻ ഇല്ലാത്തതിനാൽ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മെട്രോമാൻ പറഞ്ഞു. പൊന്നാനിയിൽ ഇതിനായി ഡിഎംആര്‍സി ഓഫീസും ഒരുങ്ങി.
430 കിലോമീറ്റർ പാത, മൂന്നു മണിക്കൂർ 15 മിനിറ്റ് യാത്ര
കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളിയാണ് മറ്റൊരു അതിവേഗ റെയിൽ പദ്ധതിക്ക് കേന്ദ്രം ഒരുക്കം നടത്തുന്നത്. ഡൽഹി മെട്രോ റെയിൽ കോര്‍പറേഷനാണ് വിശദ പദ്ധതി രേഖ തയ്യാറാക്കാനുള്ള ചുമതല. ഡിഎംആര്‍സി ഉപദേശകൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ പാതയിൽ മൂന്നു മണിക്കൂർ 15 മിനിറ്റ് യാത്ര നേരത്തിൽ, 22 സ്റ്റേഷനുകൾ കടന്ന് പോകാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ എയർപോർട്ട് കളെ ബന്ധിപ്പിച്ചൈണ് അതിവേഗ റെയിൽ പാതയെന്നും ഇ. ശ്രീധരൻ വിശദീകരിച്ചു. കൂടുതലും മേൽപ്പാതകളായിരിക്കും. 25 % മാണ് തുരങ്കം. മേൽപ്പാലം ഉള്ളിടത്തു തൂണുകളുടെ പണി കഴിഞ്ഞാൽ, സ്ഥലം ഉടമയ്ക്ക് വ്യവസ്ഥകളോടെ ഉപയോഗിക്കാൻ നൽകും. 9 മാസത്തിനകം ഡിപിആര്‍ പൂർത്തിയാക്കും. 5 വർഷം കൊണ്ട് 1 ലക്ഷo കോടി ചെലവിൽ നിർമാണം പൂർത്തിയാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. നിലമ്പൂർ- നഞ്ചങ്കോട് പാതയുടെ ഡിപിആറും വേഗത്തിൽ പൂർത്തിയാകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു.


