
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ. രാജ്യത്ത് ഇതിന് മുമ്പ് എവിടെയും നടക്കാത്ത സംഭവമാണ് ഉണ്ടായതെന്നും സതീശനെതിരെ കോൺഗ്രസിനകത്ത് ഉയരുന്ന വികാരമാണ് കണ്ടത്, ഇന്ന് ഡിസിസി അംഗമാണ് തടഞ്ഞതെങ്കില്‍ നാളെ ഡിസിസി പ്രസിഡന്‍റാകും തടയുക എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ, എൽഡിഎഫ് ഭരണകാലത്ത് കെ സുധാകരനും വി ഡി സതീശനും ചേർന്നാണ് ഒരു ഗുണ്ടാസംഘത്തെ വളർത്തിയെടുത്തത്, അവരാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി തടഞ്ഞത് ഇപ്പോഴെങ്കിലും പിണറായിയോട് മാപ്പ് പറയാൻ സതീശൻ തയ്യാറാകണം എന്നും എ കെ ബാലൻ പറഞ്ഞു.
അതേസമയം, സംഭവത്തിന്‍റെ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനാണ് പരിശോധന. ചേന്തി അനിലിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കും. വിഡിയോവിലുള്ള ശബ്ദം അനിലിന്റേതെന്നു ശാസ്ത്രീയമായി തെളിയിക്കാനാണ് ഫോറൻസിക് പരിശോധന. അനിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു സംസാരിചുവെന്ന കുറ്റം ചുമത്തിയിരുന്നു. അതേസമയം, അനിലിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശബ്ദ സാമ്പിൾ ജയിലിൽ എത്തി ശേഖരിച്ചാൽ മതിയെന്നും മറ്റുതെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നുമാണ് പൊലീസ് നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam