
തിരുവനന്തപുരം: കിഫ്ബി ഓഫീസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമിച്ചാല്‍ സ്വയം അപമാനിതരായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയെ തെമ്മാടിത്തമെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു. ഇന്നലെ രാത്രി നടന്ന പരിശോധിക്കിടെ ആദായനികുതി കമ്മീഷണര്‍ മഞ്ചിത് സിങ്ങും കിഫ്ബി സിഇഒ കെഎം എബ്രഹാമും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി.
ലൈഫ് മിഷന്‍ പദ്ധതിക്ക് പിന്നാലെ കിഫ്ബിയും ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തെ ശക്തമായ എതിര്‍ക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. കിഫ്ബി വായ്പ വഴിയുള്ള പദ്ധതികളുടെ കരാറുകാരുടെ നികുതിപ്പണത്തെ ചൊല്ലിയാണ് കിഫ്ബിയും ആദായനികുതിവകുപ്പം തമ്മിലുള്ള തര്‍ക്കം. ഓരോ വകുപ്പിന് കീഴിലും രൂപീകരിച്ച കമ്പനികള്‍ക്കാണ് കിഫ്ബി പണം കൊടുക്കുന്നത്. ഈ കമ്പനിയാണ് കരാറുകാരെ കണ്ടെത്തുന്നത്. കരാര്‍ തുകക്ക് നല്‍കേണ്ട നികുതി കിഫ്ബി ഈ കമ്പനികളുടെ അക്കൗണ്ടിലേക്കാണ് കൈമാറുന്നത്. ഇങ്ങനെ 73 കോടി കൈമാറിയെന്ന് കിഫ്ബി പറയുന്നു.
നികുതി അടയ്‌ക്കേണ്ട ഉത്തരാവിദ്വം പൂര്‍ണമായും കമ്പനികള്‍ക്കെന്നാണ് കിഫ്ബി പറയുന്നത്. എന്നാല്‍ നികുതിപ്പണം കിട്ടിയില്ലെന്നും കിഫ്ബി നേരിട്ടാണ് പണമടക്കേണ്ടെതുമെന്നാണ് ആദായ നികുതിവകുപ്പിന്റെ വാദം. ആദായനികുതി നിയമപ്രകാരം നിലനില്‍ക്കാത്ത കാര്യത്തെ മറയാക്കി കിഫ്ബിയെ തകര്‍ക്കാനാണ് അര്‍ദ്ധരാത്രിയിലെ പരിശോധനയെന്നാണ് സര്‍ക്കാരിന്റെ ആരോപണം.
ആദായനികുതി കമ്മീഷണര്‍ മഞ്ചിത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നടന്ന പരിശോധന. കരാറുകാരുടെ നികുതിപ്പണം കണ്ടെത്തണമെങ്കില്‍ കരാര്‍ കമ്പനികളോടാണ് ചോദിക്കേണ്ടെന്ന് കെ എം എബ്രാഹമിന്റെ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ പരിശോധനയെ തടയാന്‍ ശ്രമിക്കുകയാണെന്നും ഒരു മാസംവരെ തടവു ലഭിക്കുമെന്നും പറഞ്ഞായിരുന്നു ആദായനികുതി ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചത്. രൂക്ഷമായ വാക്കേറ്റത്തിനൊടുവിലാണ് പരിശോധന അവസനിപ്പിച്ച് ആദായനികുതി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ആദായനികുതി വകുപ്പ് കേസെടുത്താല്‍ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കിഫ്ബി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam