
ദില്ലി: രാജ്യത്തെ ഭരണസംവിധാനങ്ങൾ ബിജെപിയും ആർഎസ്എസും ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്. തന്നെ ചോദ്യം ചെയ്താൽ താൻ ഭയപ്പെടും എന്ന് ബിജെപി കരുതിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ബി ജെ പി സാമൂഹ്യ ഘടനയെ മാത്രമല്ല, സാമ്പത്തിക ഘടനയെയും ആക്രമിക്കുന്നു. ബിജെപിയെ എതിർക്കുന്നവർക്ക് ഇഡിയെ നേരിടെണ്ടി വരും. സിപിഎമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ട്. ബഫർ സോൻ സംബന്ധിച്ച് പിണറായി വിജയൻ ആശയക്കുഴപ്പം ഉണ്ടാക്കരുത്. സിപിഎം തന്‍റെ ഓഫീസ് എത്ര തവണ തകർത്താലും പ്രശ്നമില്ല. യഥാർത്ഥ പ്രശ്നം മറക്കാനാണിതൊക്കെ അവര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
Read Also: എകെജി സെൻ്റർ ആക്രമണത്തെ രാഹുൽ ഗാന്ധി അപലപിക്കാത്തത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
രാഹുൽ ഗാന്ധി എംപിയുടെ വയനാട് മണ്ഡല പര്യടനം തുടരുകയാണ്. അതിനിടെ, ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Read Also: നേതാക്കളുടെ പേരുകളിൽ തപ്പിത്തടഞ്ഞ് രാഹുൽ, ഒടുവിൽ ചിരിച്ചു കൊണ്ട് ക്ഷമാപണം - വീഡിയോ