
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം പരാതി നൽകിയ സംഭവത്തിൽ ട്വിസ്റ്റ്. മുഹമ്മദ് അൽഫയാദ് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആർക്കെതിരെയും പരാതിയില്ലെന്നാണ് ഫയാദ് പൊലീസിൽ പറഞ്ഞത്. കുടുംബത്തിൻറെ പരാതിയെ തുടർന്ന് ഇന്ന് ഉച്ചവരെ വ്യാപക അന്വേഷണത്തിലായിരുന്നു മഞ്ചേരി പൊലീസ്.
മലപ്പുറം ചെങ്ങര സ്വദേശി മുഹമ്മദ് അൽഫയാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിൻറെ പരാതിയിൽ പരക്കെ അന്വേഷണം നടക്കുന്നതിനിടെയാണ് ഫയാദ് തന്നെ ഇന്ന് വൈകീട്ട് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കക്കാടംപൊയിലിൽ കൂട്ടുകാർക്കൊപ്പം ആയിരുന്നുവെന്നും ഫയാദ് പൊലീസിൽ പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. ആരുടെ കൂടെയാണ് പോയതെന്ന കാര്യമൊന്നും ഫയാദ് കൃത്യമായി പറഞ്ഞിട്ടുമില്ല. ശരീരത്തിൽ മർദ്ദനമേറ്റതെന്ന് സംശയിക്കുന്ന തരത്തിലുള്ള പാടുകൾ ഉണ്ട്. ശനിയാഴ്ച രാത്രി 11.30 ഓടെ പൂക്കളത്തൂർ വെച്ച് ഇന്നോവ കാറിലെത്തിയ നാലംഗ സംഘം ഫയാദിനെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നത്. ഫയാദിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം മജിസ്ട്രേറ്റ് മുൻപിൽ ഹാജരാക്കി വിട്ടയച്ചു. മറ്റു സ്റ്റേഷനുകളിൽ അൽഫയാദിനെതിരെ കേസുകൾ ഉണ്ട്. അതേക്കുറിച്ചും പൊലീസ് പരിശോധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam