
പത്തനംതിട്ട: ശബരിമല വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ വിശ്വാസികളെ കൂട്ടി കൂട്ട പ്രാർത്ഥന നടത്തുമെന്ന് പത്തനംതിട്ടയിൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സി വേണുഗോപാൽ പറഞ്ഞു. തട്ടിപ്പിന് പിറകിൽ പല ഉന്നതരുമുണ്ടെന്നും കള്ളന് ചൂട്ട് പിടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമല മുഴുവൻ ചെമ്പാകുമായിരുന്നു. തട്ടിപ്പിന് പിറകിൽ പല ഉന്നതരും ഉണ്ട്. അന്വേഷണം സിബിഐക്ക് വിടും വരെ കോൺഗ്രസ് പോരാട്ടം തുടരും. ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന റിപ്പോർട്ട് ഹൈക്കോടതി സർക്കാരിന് നൽകി. ദേവസ്വം വിജിലിൻസും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വെച്ചത് സർക്കാരറിയാതെയല്ല. കള്ളന് ചൂട്ട് പിടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ദൈവങ്ങളോട് കളിച്ചാൽ അത് അവസാന കളിയായി മാറും എന്ന് പിണറായിയോട് പണ്ടേ പറഞ്ഞിട്ടുണ്ട്. കട്ട സ്വർണ്ണം ആരുടെ കയ്യിലാണെന്ന് കേരള മന്ത്രിസഭയ്ക്ക് അറിയാതെ ഇരിക്കുമോ? കട്ട മുതൽ എവിടെയാണെന്ന് പറഞ്ഞിട്ട് സമസ്താപരാധം പറയണം. അമ്പലം വിഴുങ്ങാൻ ഈ രാജ്യത്ത് സാഹചര്യം ഉണ്ടാക്കാൻ പറ്റില്ലെന്നും അതിനെതിരെയുള്ള ശക്തമായ വികാരമാണ് ഉയരുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. മലകയറുമ്പോൾ അയ്യപ്പന്റെ സ്വത്ത് സംരക്ഷിക്കണം എന്ന് കൂടി പ്രാർത്ഥിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കോൺഗ്രസ് വിശ്വാസ സംഗമം നടത്തിയത്. കെസി വേണുഗോപാൽ പ്രസംഗം തുടങ്ങിയത് സ്വാമിയേ ശരണമയ്യപ്പ വിളികളോടെയായിരുന്നു. വേദിയിൽ നിലവിളക്കും അയ്യപ്പൻ്റെ വലിയ ഫ്ലക്സുമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് സോപാന സംഗീതവും മുഴങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam