കൊറോണവൈറസ്: സംസ്ഥാനത്ത് രണ്ട് പേർ നിരീക്ഷണത്തിൽ, ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jan 24, 2020, 5:16 PM IST
Highlights
  • സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേർ വീതമാണ് നിരീക്ഷണത്തിലുള്ളത്.
  • സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ട് പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേർ വീതമാണ് നിരീക്ഷണത്തിലുള്ളത്.

അതേസമയം കോറോണവൈറസ് ബാധയെ നേരിടുന്നതിന് സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈയിടെ ചൈനയിൽ നിന്നെത്തിയവർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മുന്നിൽ പരിശോധനക്കെത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊറോണവൈറസ് ബാധയെ തുടർന്ന് സൗദിയിൽ ചികിത്സയിലുള്ള മലയാളി നഴ്സിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി ജിദ്ദ കോൺസുലേറ്റ്. ഇവരെ രണ്ട് ദിവസത്തിനകം ആശുപത്രിയിൽ നിന്ന് വിട്ടയക്കുമെന്നും ജിദ്ദ കോൺസുലേറ്റ് അറിയിച്ചു. അസീര്‍ ആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യൻ നഴ്സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരണമായി. ജിദ്ദ കോൺസുലേറ്റ് നോര്‍ക്ക അഡീഷണൽ സെക്രട്ടറിയേയാണ് ഇക്കാര്യം അറിയിച്ചത്. 

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്. സൗദി തലസ്ഥാന നഗരത്തിൽ നിന്ന് ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത് എന്ന സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ഇവർ. സഹപ്രവർത്തകയായ അൽഹയ്യാത്ത് ആശുപത്രിയിലെ ഫിലിപ്പീനി നഴ്സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്സിന് രോഗം പിടിപെട്ടതെന്നാണ് സൂചന.

മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണവൈറസല്ലെന്നു ഇന്നലെ സ്ഥിരീകരണം വന്നിരുന്നു. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണവൈറസാണ് ഇതെന്ന് സയന്‍റിഫിക് റീജണൽ ഇൻഫെക്ഷൻ കണ്ട്രോൾ കമ്മിറ്റി ചെയർമാൻ ഡോക്ടർ താരിഖ് അൽ അസ്റാഖിയാണ് വ്യക്തമാക്കിയത്. യുവതിയെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കിയിരുന്നു. 

click me!