
മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. മനപ്പൂർവമല്ലാത്ത നരഹത്യാ കേസ് സാധാരണ മരണമായി മാറിയത് പൊലീസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരുടെ വിടുതൽ ഹർജിയിലെ ഉത്തരവിലാണ് പൊലീസിനെതിരായ കോടതി രൂക്ഷ പരാമർശം.
മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് മരിച്ച കേസിൽ പ്രതികൾക്കെതിരെയുള്ള സെഷൻസ് കുറ്റങ്ങൾ ഒഴിവാക്കുവാനുള്ള കാരണം പ്രാരംഭ ഘട്ടത്തിൽ പൊലീസ് കാട്ടിയ ഉത്സാഹക്കുറവെന്നാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിൽ പറയുന്നത്. അപകടം നടന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ സ്ഥലത്ത് എത്തിയ പൊലീസിന് ശ്രീറാം സ്വകാര്യ ആശുപത്രിയിൽ പോകുന്നത് അറിയാമായിരുന്നു. മദ്യത്തിന്‍റെ ഗന്ധം ഉണ്ടെന്ന് സാക്ഷികൾ മൊഴി പറയുന്നു എന്ന് പറയുന്നു. എന്നാൽ പൊലീസ് അവിടെവച്ച് മദ്യപിച്ചിരുന്നോ എന്ന പരിശോധന നടത്തിയില്ല.
നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസിന് മൊഴി മാത്രം പോരാ തെളിവും വേണമെന്നറിയില്ലേ എന്ന് കോടതി ചോദിക്കുന്നു. പ്രതി ശ്രീറാം അറിഞ്ഞുകൊണ്ട് മദ്യപിച്ച് വാഹനം ഓടിച്ച് കൊലപ്പെടുത്തി എന്ന് തെളിയിക്കുന്ന തെളിവുകൾ കുറ്റപത്രത്തിൽ ഇല്ല. സ്വകാര്യ ആശുപത്രിയിൽ നിന്നും തിരികെ ജനറൽ ആശുപത്രിയിൽ ശ്രീറാമിനെ കൊണ്ട് വന്നപ്പോൾ പോലീസ് പ്രാഥമികമായി നടത്തേണ്ടിയിരുന്ന നിയമ നടപടികൾ എന്ത് കൊണ്ട് ചെയ്‌തില്ലെന്നാണ് കോടതിയുടെ മറ്റൊരു ചോദ്യം. ബഷീർ മരിക്കുന്നത് തലയ്‌ക്കേറ്റ ക്ഷതം കൊണ്ടാണോ എന്ന കാര്യം അന്വേഷണ സംഘം പറയുന്നില്ല.
ഉന്നത ഉദ്യോഗസ്ഥനായത് കൊണ്ട് കീഴ് ഉദ്യോഗസ്ഥൻ ഭയന്നുപോയി എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവും ഇല്ല. കേസ് അട്ടിമറിക്കാനാണ് ഉദ്ദേശമെങ്കിൽ പ്രതി ഒളിവിൽ പോകുമായിരുന്നു എന്നും വിധിപ്പകർപ്പിൽ പറയുന്നു. ഉത്തരവിൽ തന്നെ കോടതി ചൂണ്ടിക്കാട്ടുന്ന പൊലീസിന്റെ ഗുരുതര വീഴ്ചകളാണ് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം പരമാവധി രണ്ടു വർഷം വരെ മാത്രം ശിക്ഷ ലാഭിക്കാവുന്ന കുറ്റമായി മാറിയത്. 2019 ആഗസ്റ്റ് മൂന്ന് രാത്രി ഒരു മണിക്കാണ് 2ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീർ മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam