കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെയും കോട്ടയം പാലാ സബ് ഡിവിഷനൽ മജിസ്ട്രേറുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കോട്ടയം: കൊവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി 144 പ്രകാരം ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഇതുപ്രകാരം പരിധിയില്‍ നാല് പേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് നിരോധനമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആവശ്യ സർവ്വീസുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെയും കോട്ടയം പാലാ സബ് ഡിവിഷനൽ മജിസ്ട്രേറുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയെക്കുരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. ആയിരത്തിലധികം വരുന്ന തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഇതിന് പിന്നിലുള്ളതായി സൂചന ലഭിച്ചുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
Also Read: ചങ്ങനാശ്ശേരിയിൽ വിലക്ക് ലംഘിച്ച് അതിഥി തൊഴിലാളികൾ ദേശീയപാതയിൽ കുത്തിയിരിക്കുന്നു