
തിരുവനന്തപുരം: കേരളത്തിൽ നേരിട്ട കനത്ത തിരിച്ചടിയിൽ വിലയിരുത്തലുമായി സിപിഐ നേതൃത്വം. സിപിഐ നയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായെന്ന് പാർട്ടി വിലയിരുത്തൽ. ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനം തോൽവിക്ക് പ്രധാന കാരണമായി. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും പ്രാഥമിക വിലയിരുത്തൽ മാത്രമാണ് നടത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
പിഎം ശ്രീ, ഇലപ്പുള്ളി ബ്രൂവറി പ്രശ്നങ്ങൾ നിർണായകമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പാർട്ടി പല വിഷയങ്ങളിലും ശക്തമായി വിയോജിപ്പറിയിച്ചെങ്കിലും പുറത്ത് ജനങ്ങൾ അറിഞ്ഞത് പിഎം ശ്രീയും, ഇലപ്പുള്ളിയും മാത്രമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. അതേസമയം സിപിഎം പല തീരുമാനങ്ങളും ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി.
സംസ്ഥാനത്തെ 24 സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി), കെ രാജൻ (ഒല്ലൂർ), ഗീതാ ഗോപി (നാട്ടിക), കെ കെ വത്സരാജ് (കയ്പ്പമംഗലം), പി പ്രസാദ് (ചേർത്തല), സി അജയപ്രസാദ് (പുനലൂർ), ജി ആർ അനിൽ (നെടുമങ്ങാട്) എന്നിവരാണ് വിജയിച്ചത്. 2021ൽ 17 സീറ്റുകളിലാണ് പാർട്ടി വിജയിച്ചിരുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മത്സരിച്ച സിപിഐ മന്ത്രിമാരിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഐയ്ക്ക് ആശ്വാസമായി. സിറ്റിങ് സീറ്റായിരുന്ന ചടയമംഗലത്ത് മത്സരിച്ച മുൻ മന്ത്രി ജെ ചിഞ്ചുറാണി മാത്രമാണ് പരാജയപ്പെട്ടത്.
അതേസമയം കനത്തെ തിരിച്ചടി നേരിട്ടതിനിടയിലും പാർട്ടിയിൽ നേതൃമാറ്റത്തിൻ്റെ സാഹചര്യമില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് വേണമെന്ന ആവശ്യവും ബിനോയ് വിശ്വം ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam