സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ ശ്രമിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി പാർലമെൻ്റിൽ ആരോപിച്ചു. ഇൻകം ടാക്സ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സാധാരണക്കാരെ കൊള്ളയടിക്കാനാണെന്നും കച്ചവടക്കാർക്ക് മേലുള്ള ഭാരം ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്‍റിൽ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തെ തുലയ്ക്കാൻ വേണ്ടി കേന്ദ്രം കൊണ്ടുവന്ന ഇൻകം ടാക്സ് ഭേദഗതി ബില്ലിലെ ('തോല') വ്യവസ്ഥകൾക്കെതിരെയാണ് താൻ സഭയിൽ സംസാരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
2026-ലെ കേന്ദ്ര ബജറ്റ് പരിപൂർണ്ണ പരാജയമായതിനെ തുടർന്നാണ് ജൂൺ അഞ്ചിന് ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പിന്മാറിയ വിദേശ നിക്ഷേപകർക്ക് ഡിവിഡന്‍റിൽ ഇളവ് നൽകി അവരെ തിരികെ കൊണ്ടു വരികയായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അതിനായി ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ഓർഡിനൻസ് നടപ്പിലാക്കി. എന്നാൽ ഇപ്പോൾ ഈ ഓർഡിനൻസ് നിയമമാക്കാൻ ബില്ല് കൊണ്ടുവന്നപ്പോൾ, ഓർഡിനൻസിൽ ഇല്ലാതിരുന്ന മറ്റ് പല നികുതി നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തി പാർലമെന്‍റിനെയും രാജ്യത്തെയും സർക്കാർ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
യുപിഐ ഉപയോഗിക്കുന്ന ആളുകളിൽ നിന്ന് 'മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ്' വഴി അധിക നികുതി ഈടാക്കാനാണ് ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഇത് സാധാരണക്കാരെ ബാധിക്കില്ലെന്നും കച്ചവടക്കാരെ മാത്രമേ ബാധിക്കൂ എന്നുമുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം പൊള്ളയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കച്ചവടക്കാർക്ക് മേൽ വരുന്ന ഏതൊരു സാമ്പത്തിക ഭാരവും ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് തന്നെയാണ് കൈമാറ്റം ചെയ്യപ്പെടാറുള്ളത്. രാജ്യത്ത് നിലവിൽ 54 കോടിയോളം ആളുകൾ യുപിഐ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
"യുപിഐ സംവിധാനത്തിന്മേൽ ഞങ്ങൾ യാതൊരുവിധ ചാർജും ചുമത്തില്ല, ഇത് ജനങ്ങൾക്ക് ഒരു ഭാരമാകില്ലെന്നാണ് മുൻപ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഡിജിറ്റൽ ഇടപാടുകളുടെ ഭാഗമായി മാറിയ പാവപ്പെട്ട ജനങ്ങളുടെ മേൽ പരോക്ഷമായി നികുതി ചുമത്താനാണ് സർക്കാർ ശ്രമിക്കുന്നത്" എന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.
കേന്ദ്ര ധനമന്ത്രി രാജ്യത്തിന്മേൽ വലിയൊരു സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്നും ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


