പ്രേമചന്ദ്രന് പിടിവാശി, സിപിഎമ്മിന് തന്നിഷ്ടം, എസ്എഫ്ഐ മർദ്ദിക്കുന്നു: സിപിഐ കൊല്ലം സമ്മേളനത്തിൽ വിമർശനം

By Web TeamFirst Published Aug 18, 2022, 1:54 PM IST
Highlights

കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർഎസ്പിയെന്നാണ് വിമർശനം. എൽഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആർഎസ്പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പരക്കെ വിമർശനം. ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും ക്യാംപസുകളിൽ എ ഐ എസ് എഫ് പ്രവർത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മർദ്ദനം സഹിച്ചാണെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർഎസ്പിയെന്നാണ് വിമർശനം. എൽഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആർഎസ്പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. എന്നാൽ യുഡിഎഫിൽ തന്നെ ആർ എസ് പി തുടരുന്നത് എൻ കെ പ്രേമചന്ദ്രന്റെ പിടിവാശി കാരണമാണ്. എൻ കെ പ്രേമചന്ദ്രന് എംപി സ്ഥാനം നഷ്ടപ്പെട്ടാൽ ആർ എസ് പിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും വിമർശനമുണ്ട്.

ലോകായുക്ത : 'വീരവാദം പറഞ്ഞ കാനം പിണറായിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു, സിപിഐ വാദം സ്വീകാര്യമല്ല': ചെന്നിത്തല

കൊല്ലം ജില്ലയിൽ മുസ്ലീം സമുദായത്തിനിടയിൽ വർഗീയ ശക്തികൾ പിടിമുറുക്കുന്നുവെന്നാണ് മറ്റൊരു വിമർശനം. കൊല്ലത്ത് ബിജെപി വളർച്ചയുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 

ജില്ലയിലെ ക്യാംപസുകളിൽ എ ഐ എസ് എഫും എസ് എഫ് ഐയും തമ്മിൽ നേർക്ക് നേർ മത്സരമാണെന്നാണ് മറ്റൊരു വിമർശനം. ക്യാംപസുകളിൽ കെ എസ് യുവും എബിവിപിയും നേട്ടമുണ്ടാക്കിയാലും എ ഐ എസ് എഫ് നേട്ടമുണ്ടാക്കാൻ പാടില്ലെന്നാണ് എസ് എഫ് ഐ നിലപാട്. എസ് എഫ് ഐക്കാരുടെ മർദ്ദനം നേരിട്ടാണ് എ ഐ എസ് എഫ് പ്രവർത്തിക്കുന്നതെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു.

കേരള കോൺഗ്രസ് (ബി) ക്കെതിരെ ഒളിയമ്പും സിപിഐ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലുണ്ട്. സിപിഎമ്മിനും സിപിഐക്കും അല്ലാതെ എൽഡിഎഫിലെ ഒരു ഘടക കക്ഷിക്കും കൊല്ലം ജില്ലയിൽ സ്വാധീനമില്ലെന്നാണ് വിമർശനം. പത്തനാപുരം മണ്ഡലത്തിൽ കേരള കോൺഗ്രസ് ബി ക്ക് ഉള്ളത് ചെറിയ വേരോട്ടം മാത്രമാണ്. കേരള കോൺഗ്രസ് ബി യുടെ പേര് പരാമർശിക്കാതെയാണ് വിമർശനം.

ഇടത് സർക്കാരിനെതിരെ അപൂർവ ഐക്യം; ദേശീയ പതാകകളുടെ എണ്ണം വർധിപ്പിച്ചാൽ ദേശീയ ബോധം ഉയരില്ല: കാനം

സിപിഎമ്മിനെതിരെയും വിമർശനമുണ്ട്. സഹകരണ മേഖലയിൽ ഇടത് കാഴ്ച്ചപ്പാടിന് നിരക്കാത്ത പ്രവണതകളാണ് നടക്കുന്നത്. എൽഡിഎഫിലെ പ്രബല കക്ഷി സഹകരണ മേഖല കയ്യടക്കുന്നു. സിപിഎം തന്നിഷ്ടപ്രകാരം സഹകരണ മേഖല കൈകാര്യം ചെയ്യുന്നു. ജനം മാറിച്ചിന്തിക്കാൻ  സിപിഎം നിലപാട് കാരണമാകുമെന്നും സിപിഎമ്മിന്റെ അപ്രമാദിത്വത്തിനെതിരെ ശക്തമായ നിലപാട് വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

click me!